Tuesday, May 14, 2024
keralaNewsObituary

കളമശേരി സ്‌ഫോടനം: ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും വിടവാങ്ങി

കൊച്ചി : കളമശേരി സ്‌ഫോടനത്തില്‍ ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണാണ് മരിച്ചത്.

ഇതോടെ ആകെ മരണം ആറായി. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ കഴിഞ്ഞ 11 നാണ് മരിച്ചത്. സ്‌ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചു. സഹോദരി ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഒരു കുടുബത്തിലെ മൂന്ന് പേരാണ് ഇതോടെ മരണത്തിന് കീഴടങ്ങിയത്. ഇതുവരെ എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയില്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

കളമശ്ശേരി സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകളാണ് പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെടുത്തത്. സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് കണ്ടെത്തിയത്. ഈ റിമോട്ടുകള്‍ ഉപയോഗിച്ചാണ് കളമശ്ശേരിയില്‍ മാര്‍ട്ടിന്‍ സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സ്‌ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തില്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാര്‍ട്ടിന്‍ വാഹനത്തിനുള്ളില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറില്‍ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകള്‍ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തത്. സ്‌ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം തെളിവെടുപ്പില്‍ കണ്ടെത്തുന്നത്.

മാര്‍ട്ടിന്‍ കീഴടങ്ങാനെത്തിയ സ്‌കൂട്ടര്‍ കൊടകര പൊലീസ് സ്റ്റേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഉച്ചതിരിഞ്ഞ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് നാലു റിമോര്‍ട്ടുകള്‍ മാര്‍ട്ടിന്‍ എടുത്തു നല്‍കുകയായിരുന്നു. വെള്ള കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു റിമോര്‍ട്ടുകള്‍. നാലു റിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിട്ടുള്ളത്.