Thursday, May 2, 2024
EditorialkeralaNewsObituary

സിദ്ധാര്‍ത്ഥന്റെ മരണം: ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍ നല്‍കി : മന്ത്രി

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീനിനെയും – അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഡീനിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നും വാര്‍ഡന്‍ എന്ന നിലയില്‍ ഡീന്‍ ഹോസ്റ്റലില്‍ ഉണ്ടാകേണ്ടതായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീന്‍ പറയേണ്ട ആവശ്യമില്ല. ഡീന്‍ ഡീനിന്റെ ചുമതല നിര്‍വഹിക്കുകയാണ് വേണ്ടത്. അത് ചെയ്തിട്ടില്ല. സിദ്ധാര്‍ത്ഥന്റെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനമുറയുടെ പശ്ചാത്തലത്തില്‍ ഹോസ്റ്റലില്‍ സിസിടിവി ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. റിമാന്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചത് സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നുവെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 15 ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ത്ഥനെ, കോളേജിലേക്ക് തിരികെ വന്നില്ലെങ്കില്‍ പൊലീസ് കേസാവുമെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്.

ഹോസ്റ്റലിലെ അലിഖിത നിയമപ്രകാരം ഒത്തുതീര്‍പ്പാക്കാമെന്നാണ് പറഞ്ഞത്. ഇതുപ്രകാരം ഫെബ്രുവരി 16 ന് രാവിലെ സിദ്ധാര്‍ത്ഥന്‍ തിരികെ കോളേജിലെത്തി. എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് എങ്ങോട്ടും പോകാന്‍ അനുവദിക്കാതെ പ്രതികള്‍ സിദ്ധാര്‍ത്ഥനെ തടവില്‍ വെച്ചു. അന്ന് രാത്രി 9 മണി മുതലാണ് മര്‍ദ്ദനം ആരംഭിച്ചത്. ക്യാംപസിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.

തുടര്‍ന്ന് ഹോസ്റ്റലില്‍ തിരികെയെത്തിച്ചു. 21ാം നമ്പര്‍ മുറിയില്‍ വച്ച് മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചു. വിവസ്ത്രനാക്കിയ ശേഷം അടിവസ്ത്രം മാത്രം ധരിപ്പിച്ച് പ്രതികള്‍ ബെല്‍റ്റ്, കേബിള്‍ വയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചു.

17 ന് പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദ്ദനം തുടര്‍ന്നു. മരണമല്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികള്‍ കാര്യങ്ങള്‍ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.