സംസ്ഥാന സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി വഴി നടത്തുന്ന കോടികളുടെ അഴിമതി പണം പോകുന്നത് സി.പി.എമ്മിലേക്കാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സി.പി.എം കേന്ദ്ര കമ്മിറ്റി സ്വര്‍ണ്ണക്കടത്തിനെ പിന്തുണയ്ക്കുന്നത് പാര്‍ട്ടി അഴിമതിയുടെ പങ്ക് പറ്റുന്നതുകൊണ്ടാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
500 കോടിയുടെ അഴിമതിയാണ് കെ- ഫോണ്‍ പദ്ധതിയിലൂടെ നടന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് സി.പി.എം ബന്ധമുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ്. വഴിവിട്ട സഹായമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് ചെയ്തു കൊടുക്കുന്നത്. റോബര്‍ട്ട് വദ്രയും സി.സി തമ്പിയും പണം മുടക്കിയ കാഞ്ഞങ്ങാട്ടെ റിസോര്‍ട്ട് പൂര്‍ണമായും ഇങ്കല്‍ വഴി ഇ.പി ജയരാജന്‍ ഏറ്റെടുക്കുകയാണ്. കേരളത്തില്‍ സംരഭകര്‍ ഇല്ലാത്തതുകൊണ്ടാണോ ഹവാല,കളളപ്പണ്ണം,ഭൂമിതട്ടിപ്പ് തുടങ്ങിയ കേസില്‍പ്പെട്ട കോണ്‍ഗ്രസുകാരെ സഹായിക്കുന്നതെന്ന് സി.പി.എം വ്യക്തമാക്കണം. അഴിമതിയുടെ കാര്യത്തില്‍ സി.പി.എമ്മിന് മുന്നണിയൊന്നും പ്രശ്‌നമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു .
2016 ജൂണ്‍ മുതല്‍ കെ.പി.എം.ജിക്ക് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി നല്‍കി തുടങ്ങിയിരുന്നു. പിന്നീട് റീബില്‍ഡ് കേരളയടക്കം നിരവധി പദ്ധതികളാണ് അവര്‍ക്ക് ലഭിച്ചത്. വലിയ അഴിമതിയാണ് ഇതിലൂടെ നടന്നത്. കണ്‍സള്‍ട്ടന്‍സി വഴി ലഭിച്ച അഴിമതിയുടെ പണം സി.പി.എമ്മിലേക്ക് പോയതുകൊണ്ടാണ് ഇതിന് മുമ്പ് നടന്ന അന്വേഷണങ്ങളെല്ലാം എങ്ങുമെത്താതെ പോയത്.മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സാമ്രാജ്യത്തിന് സഹായം നല്‍കിയവര്‍ ആരൊക്കെയെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ഏതൊക്കെ സംഘടനയില്‍ നിന്നും ഇവര്‍ക്ക് സഹായം ലഭ്യമായെന്ന് അറിയണം. സ്വര്‍ണ്ണക്കടത്ത് കേസ് ശിവശങ്കരന്റെയും സ്വപ്നയുടേയും തലയിലിട്ട് രക്ഷപ്പെടാനാവില്ല. അവരെല്ലാം ഇതിന്റെ ഒരു ഭാഗം മാത്രമാണ്. മുഖ്യമന്ത്രിയുടെ ഒഫീസിലെ ഉപദേശികളെയും ശില്‍ബന്ധികളെയും കുറിച്ച് ആരോപണങ്ങളുണ്ട്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ കെ.എസ്.ഐ.ഇ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. സ്മാര്‍ട്ട് സിറ്റിയുടെ പേരിലുള്ള 30 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ സര്‍ക്കാര്‍ പുരപ്പുറം സോളാര്‍ പദ്ധതിയുടെ മറവില്‍ കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

You must be logged in to post a comment Login