Saturday, May 4, 2024
keralaNewspolitics

ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയില്‍ ചേര്‍ന്നത് ;മുഖ്യമന്ത്രി സ്ഥാനം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇ ശ്രീധരന്‍

മുഖ്യമന്ത്രി സ്ഥാനം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയില്‍ ചേര്‍ന്നത്. ജനസേവനം മാത്രം ആണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി കേന്ദ്ര നേതൃത്വം ആണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാറുള്ളത്. പാര്‍ട്ടി അത്തരം നിര്‍ദേശം വെച്ചാല്‍ സ്വീകരിക്കും.

വിവാദങ്ങളില്‍ വിഷമം ഇല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെപറഞ്ഞിരുന്നു. ആലപ്പുഴയില്‍ നടന്ന വിജയയാത്രയിലായിരുന്നു കെ സുരേന്ദ്രന്റെ പ്രഖ്യാപനം.
അതേസമയം, ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ ഇന്ന് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരന്റെ നേതൃത്വം ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങളാണ് വിവാദമാക്കിയത്. ശ്രീധരനെ കേരളം ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം.വീടിനോട് അടുത്ത മണ്ഡലമെന്ന നിലയില്‍ പൊന്നാനിയില്‍ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് എണ്‍പത്തിയെട്ടുകാരനായ ഇ ശ്രീധരന്‍ ഇന്നലെ രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലത്തിന്റെ അന്തിമപരിശോധനയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ ബിജെപി ഇ ശ്രീധരനെ തിരുവനന്തപുരം സെന്‍ട്രല്‍ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് പരിഗണിക്കുന്നത്. ഡിജിറ്റല്‍ ഏജില്‍ ഡിജിറ്റല്‍ സന്ദേശങ്ങളുമായി ജനങ്ങളെ സമീപിക്കുമെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിരുന്നു. ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരും. തന്റെ വിശ്വാസ്യത തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.