Friday, May 3, 2024
keralaNewspolitics

എ. രാജയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവിലെ ഇടക്കാല സ്റ്റേ നീട്ടണമെന്ന മുന്‍ എംഎല്‍എ എ രാജയുടെ ആവശ്യം ഹൈക്കോടതി തള്ളി. അയോഗ്യത ഉത്തരവില്‍ അപ്പീല്‍ നല്‍കാന്‍ അനുവദിച്ച പത്ത് ദിവസത്തെ സ്റ്റേ നീട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടര്‍ നടപടികള്‍ 20 ദിവസത്തേക്കുകൂടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദേവികുളം മുന്‍ എം.എല്‍എ എ.രാജ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അപ്പില്‍ നല്‍കുന്നത് പരിഗണിച്ച് നേരത്തെ അനുവദിച്ച പത്തുദിവസത്തെ സ്റ്റേ ഇരുപത് ദിവസത്തേക്ക് ദീര്‍ഘിപ്പിക്കണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസമാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാറിന്റെ ഹര്‍ജി അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ക്രിസ്ത്യന്‍ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാനവാദം. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി എസ് ഐ. പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തില്‍പ്പെട്ടതാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.