രണ്ടാം വരവിന്റെ അപകടം: രാജ്യത്തു കോവിഡ് വ്യാപനം മുന്‍പില്ലാത്ത വേഗത്തില്‍
രാജ്യത്തു കോവിഡ് വ്യാപനം മുന്‍പില്ലാത്ത വേഗത്തിലാണെന്നും അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നുമുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പിലുള്ളത് ആഴമേറിയ ആശങ്കയാണ്; മരണവും കോവിഡ് മൂലമുള്ള അനുബന്ധ പ്രശ്‌നങ്ങളും രണ്ടാം തരംഗത്തില്‍ കൂടുതലാണെന്നിരിക്കെ വിശേഷിച്ചും. മുന്‍ഗണനാക്രമം തെറ്റിക്കാതെ എല്ലാവരും വാക്‌സീന്‍ സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്നും മുന്‍കരുതലുകളില്‍ വീഴ്ച വരുത്തിയാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പില്‍ പ്രതിഫലിക്കുന്നതു ജീവന്റെതന്നെ വിലയാണ്. ഉദാസീനതയുടെ ഇടവേളയ്ക്കുശേഷം കേരളത്തിലും നിയന്ത്രണം കടുപ്പിക്കുകയാണ്.
കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷമാണെങ്കിലും കടുത്ത ആശങ്ക മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ്. ജനസംഖ്യയില്‍ വലിയൊരു പങ്ക് ഇപ്പോഴും വൈറസ് ബാധയുടെ നിഴലിലാണെന്നാണു സിറോ സര്‍വേ റിപ്പോര്‍ട്ട്. കേരളത്തിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നുതന്നെയാണു വിലയിരുത്തല്‍; പോസിറ്റിവിറ്റി നിരക്ക് അനുദിനം ഉയരുകയും ചെയ്യുന്നു. ആദ്യത്തേതിനെക്കാള്‍ വേഗത്തിലാണു രണ്ടാം ഘട്ട വൈറസ് വ്യാപനമെന്നും ഇതു തടയുന്നതിനു യുദ്ധസമാനമായ പ്രവര്‍ത്തനങ്ങള്‍ക്കു വീണ്ടും സമയമായെന്നും ഇന്നലെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്.
കോവിഡ്കാല ജാഗ്രത നമ്മുടെ രാഷ്ട്രീയക്കാരില്‍ കുറെപ്പേരെങ്കിലും മറന്ന തിരഞ്ഞെടുപ്പു തിരക്ക് അവസാനിച്ചുകഴിഞ്ഞു. നിര്‍ഭാഗ്യകരമായ ഈ മറവി കോവിഡ് വ്യാപനത്തില്‍ എങ്ങനെയാവും പ്രതിഫലിക്കുകയെന്ന് ഇപ്പോള്‍ പറയാനാവില്ലെങ്കിലും ഇനിയെങ്കിലും തനിക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും ഓരോ വ്യക്തിയും കുറ്റമറ്റ ജാഗ്രത പുലര്‍ത്തുകതന്നെ വേണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പോളിങ് ഏജന്റുമാര്‍, പ്രചാരണത്തില്‍ പങ്കെടുത്തവര്‍ തുടങ്ങിയവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ട്.
തിരഞ്ഞെടുപ്പിനു ശേഷം പരീക്ഷകള്‍ തുടങ്ങിക്കഴിഞ്ഞു. ക്വാറന്റീന്‍ സമയം പൂര്‍ത്തിയാക്കാത്തവരും ചെറിയ തോതിലെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളവരുമായ എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ അക്കാര്യം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കണമെന്ന് ആരോഗ്യവകുപ്പു പറയുന്നുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും ജാഗ്രത വെടിയരുത്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തേയുള്ള കോവിഡ് പ്രോട്ടോക്കോളില്‍ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ ഈയിടെയുണ്ടായ ഉദാസീനത ഇനിയും തുടര്‍ന്നുകൂടാ. മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്നവര്‍ ഏഴു ദിവസത്തില്‍ കൂടുതല്‍ ഇവിടെ കഴിയുന്നുണ്ടെങ്കില്‍ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ അപകടകാരിയാകുന്നതിനിടെ, കുത്തിവയ്പ് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് എന്ന നിര്‍ണായക തീരുമാനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം എത്തിയത് ആശ്വാസം തരുന്നു. സര്‍ക്കാര്‍, സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങളിലും ഞായറാഴ്ച മുതല്‍ കോവിഡ് വാക്‌സീന്‍ കുത്തിവയ്പു നടത്താം. 45-59 പ്രായപരിധിയിലുള്ളവര്‍ക്കാകും ഇതു കൂടുതല്‍ സഹായകരമാകുക.
ഇപ്പോഴത്തെ കോവിഡ് വ്യാപന സാഹചര്യം ആവശ്യപ്പെടുന്ന ജാഗ്രത നാം തിരിച്ചറിഞ്ഞേതീരൂ. സുരക്ഷിത അകലംകൊണ്ടും ശുചിത്വം കൊണ്ടും പാലിക്കേണ്ട ശ്രദ്ധയില്‍ ഒരു കുറവും വരുത്തിക്കൂടാ. ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയും വ്യാപനത്തിനനുസരിച്ചു പ്രതിരോധം വര്‍ധിപ്പിച്ചും സര്‍ക്കാര്‍ നടത്തേണ്ട ശ്രമങ്ങളോടു പൂരകമായി വ്യക്തികളും സമൂഹംതന്നെയും കര്‍ശന ജാഗ്രത പുലര്‍ത്തണം.
കോവിഡിനെ കീഴടക്കാനുള്ള സാമൂഹിക ദൗത്യമായിത്തന്നെ കുത്തിവയ്പിനെ കണ്ട് സഹകരിക്കേണ്ട ഉത്തരവാദിത്തവും എല്ലാവര്‍ക്കുമുണ്ട്. കോവിഡിനെതിരെ ലോകം കണ്ടെത്തിയ ഏറ്റവും ഫലപ്രദമായ ആയുധമാണ് വാക്‌സീന്‍ എന്നതിനാല്‍ അത് ഉപയോഗിക്കുന്നതില്‍ ഒരുതരത്തിലുള്ള ഉദാസീനതയും പാടില്ല. എല്ലാവരിലേക്കും എത്രയും വേഗം വാക്‌സീന്‍ എത്തിക്കുന്നതു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നതു പോലെ തന്നെ പ്രധാനമാണ് എത്രയുംവേഗം അതു സ്വീകരിക്കണമെന്ന പൗരബോധവും.