Sunday, April 28, 2024
EntertainmentkeralaNews

നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതില്‍ ആശങ്കയുണ്ടെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്.

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെ ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കയുണ്ടെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. സിനിമകളിലെ സ്ഥിരം ആന്റിക്ലൈമാക്‌സ് രംഗം പോലെയാണ് ഈ നീക്കം. ശ്രീജിത്തിനെതിരെ പ്രതിഭാഗം അഭിഭാഷകര്‍ സര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് ഈ മാറ്റമെന്നും ഡബ്യൂസിസി വിമര്‍ശിക്കുന്നു.

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തില്‍ 39 കൂടി ശേഷിക്കെയാണ് പൊലീസ് തലപ്പത്തെ മാറ്റങ്ങള്‍ ക്രൈംബ്രാഞ്ചിലും ഇളക്കമുണ്ടാക്കിയത്. എസ് ശ്രീജിത്തിനെ ഈ ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് മാറ്റുമ്പോള്‍ ആശങ്കയുണ്ടെന്നാണ് നടിക്കൊപ്പം നില്‍ക്കുന്ന വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രതികരണം. എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്നതാണ് അഴിച്ചുപണി. പ്രതിഭാഗം വക്കീലന്മാരുടെ ആവശ്യം അനുസരിച്ചാണ് അന്വേഷണ തലവനെ മാറ്റിയെന്നും ഡബ്യൂസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

 

ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞങ്ങള്‍ക്ക് ആശങ്കയുണ്ട്

ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ , എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നല്‍കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണ്.

വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കില്‍മാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകള്‍. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാര്‍ പരാതിയുമായി സര്‍ക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.