Saturday, May 11, 2024
indiaNewspolitics

കോണ്‍ഗ്രസ് ദില്ലി പിസിസി അധ്യക്ഷന്‍ രാജിവച്ചു

ദില്ലി: ലോക സഭ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് ദില്ലി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി രാജി വച്ചു. സംഘടന തലത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം. കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലടക്കമാണ് പ്രതിഷേധം. ദില്ലിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായുള്ള തര്‍ക്കമാണ് രാജിവെക്കാന്‍ കാരണമെന്നാണ് രാജികത്തില്‍ ലവ്‌ലി വ്യക്തമാക്കുന്നത്. പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്കാണ് കത്ത് നല്‍കിയത്. 2023 ആഗസ്റ്റ് 31നാണ് ദില്ലി പിസിസി അധ്യക്ഷനായി ലവ്‌ലിയെ നിയമിക്കുന്നത്. കഴിഞ്ഞ എട്ടുമാസമായി പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും രാജികത്തില്‍ പറയുന്നുണ്ട്. രാജിവെക്കാനുള്ള കാരണങ്ങളും രാജി കത്തില്‍ വിശദമായി പറയുന്നുണ്ട്. മെയ് 25നാണ് ദില്ലിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പിസിസി അധ്യക്ഷന്‍ രാജിവച്ചത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ രാജി ബാധിച്ചേക്കും. ദില്ലി പിസിസി അധ്യക്ഷന്റെ രാജിയോടെ കോണ്‍ഗ്രസ് ആശയകുഴപ്പത്തിലേക്ക് കൂപ്പുകുത്തിയെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനെവാല ആരോപിച്ചു. കോണ്‍ഗ്രസിന് കാഴ്ചപ്പാടും ലക്ഷ്യവുമില്ലാതായെന്നതിന് തെളിവാണിത്. സൈന്യത്തെ അപമാനിച്ച കനയ്യകുമാറിനെ പോലുള്ളവര്‍ക്കാണ് ദില്ലിയില്‍ സീറ്റ് നല്‍കിയതെന്നും ഷെഹ്‌സാദ് പൂനെവാല ആരോപിച്ചു.