Sunday, May 12, 2024
EntertainmentkeralaNews

സംസ്ഥാനത്ത് വീണ്ടുമൊരു ഐഎഎസ് വിവാഹം

തിരുവനന്തപുരം: ആലപ്പുഴ കളക്ടര്‍ രേണുരാജും – മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാവുന്നു.

വിവാഹം കഴിക്കാനുള്ള തീരുമാനം ഇവര്‍ ഐഎഎസ് സുഹൃത്തുക്കളെ വാട്‌സ് ആപ്പ് വഴി അറിയിച്ചു. എറണാകുളത്ത് വച്ച് ഈ ആഴ്ചയാണ് വിവാഹമെന്നാണ് ശ്രീറാം വെങ്കിട്ടരാമനും രേണുരാജും സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നത്.

ദേവികുളം സബ് കളക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലൂടെ ശ്രദ്ധനേടിയ ഐഎഎസുകാരനാണ് ശ്രീറാം വെങ്കിട്ടരാമന്‍. പിന്നീട് ഇതേ പദവിയില്‍ എത്തിയ രേണുരാജും കൈയ്യേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. രണ്ടുപേരും ഡോക്ടര്‍മാരാണെന്ന സമാനതയുമുണ്ട്.
ആലപ്പുഴ ജില്ലാ കളക്ടറായ രേണുരാജ് ചങ്ങനാശേരി സ്വദേശിയാണ്. രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വ്വീസ് വിജിയിച്ചത്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തെ വേര്‍പിരിഞ്ഞിരുന്നു.

ശ്രീറാമിന്റെ ആദ്യവിവാഹമാണിത്. അടുത്ത സുഹൃത്തുക്കളെ വിവാഹ വാര്‍ത്ത അറിയിച്ചെങ്കിലും ചടങ്ങിലേക്ക് ആര്‍ക്കും ക്ഷണമില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹം. സഹപ്രവര്‍ത്തകര്‍ക്കായി വിവാഹ സല്‍ക്കാരം പിന്നീട് നടത്തുമെന്നാണ് അറിയുന്നത്.

കൈയേറ്റക്കാര്‍ക്കെതിരെ നടപടികളിലൂടെ വാര്‍ത്തകളില്‍ താരമായി മാറിയ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വണ്ടിയിടിച്ചുകൊലപ്പെടുത്തിയ കേസോടെ കരിയറില്‍ നിറം മങ്ങിയ നിലയിലായി.

വാഹന അപകടക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതോടെ ശ്രീറാം സസ്‌പെന്‍ഷനിലായി. ദീര്‍ഘനാളത്തെ സസ്‌പെന്‍ന് ശേഷം സര്‍വ്വീസില്‍ തിരികെയെത്തിയ ശ്രീറാം വെങ്കട്ടരാമന്‍ നിലവില്‍ ആരോഗ്യവകുപ്പിലാണ്.