ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് അതീവ അപകടകാരി……

 

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് അതീവ അപകടകാരിയെന്ന് കണ്ടെത്തല്‍ . ഈ വൈറസിനെ കണ്ടെത്തിയത് ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയ ആള്‍ക്ക് .തെക്ക് – കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് 19ന് കാരണമായ, ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് സ്ട്രെയിനിനെ കണ്ടെത്തിയത്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നേരത്തെ കണ്ടെത്തിയിട്ടുള്ള  D613G                   ഗണത്തില്‍പ്പെട്ട സ്ട്രെയിന്‍ മലേഷ്യയില്‍ 45 പേരടങ്ങുന്ന ഒരു ക്ലസ്റ്ററിലാണ് പുതുതായി കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്ക് തിരിച്ചെത്തിയ ഒരാളില്‍ നിന്നുമാണ് ഈ ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നത്. 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്നതിന് പകരം ഇയാള്‍ നിയമം ലംഘിച്ച് നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇയാള്‍ക്ക് അഞ്ച് മാസം ജയില്‍വാസവും പിഴയും വിധിച്ചു.

ഫിലിപ്പീന്‍സില്‍ മനിലയില്‍ നടത്തിയ പരിശോധനകളിലും പുതിയ വൈറസ് സ്ട്രെയിന്‍ കണ്ടെത്തിയിട്ടുണ്ട്.D613G  സ്ട്രെയിനിലുള്ള കൊറോണ വൈറസ് താരതമ്യേന അതിവേഗം വ്യാപിക്കുന്നവയും അപടകാരിയുമാണെന്നുമാണ് ഗവേഷകരുടെ നിഗമനമെങ്കിലും കൊവിഡ് 19 രോഗത്തെ ഈ വൈറസ് സ്ട്രെയിന്‍ അതീവ ഗുരുതരമാക്കി മാറ്റുന്നതായി ഉറപ്പിച്ചു പറയാനുമാകില്ലെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു. ഈ സ്ട്രെയിന്‍ കൊവിഡ് 19നെ കൂടുതല്‍ സങ്കീര്‍ണമാക്കി മാറ്റുന്നു എന്നതിനുള്ള തെളിവുകള്‍ ലഭ്യമല്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലും കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മലേഷ്യന്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് ഹെല്‍ത്ത് നൂര്‍ ഹിഷാം അബ്ദുള്ള ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.