Saturday, May 18, 2024
keralaNewsObituary

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്:  പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാക്കളായ ജ്യോതി ബാബുവും , കെ.കെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതിയില്‍ കീഴടങ്ങി. തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലന്‍സിലാണ് എത്തിച്ചത്. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു. സിപിഎം കുന്നോത്ത് പറമ്പ് ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമാണ് ജ്യോതി ബാബു. കേസിലെ പത്താം പ്രതി സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ കൃഷ്ണനും കീഴടങ്ങി. ഇരുവരെയും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ച വിചാരണ കോടതി വിധി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇരുവരെയും ജില്ലാ ജയിലിലേക്ക് മാറ്റാനും ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കാനും വിചാരണ കോടതി നിര്‍ദ്ദേശിച്ചു.പ്രതികള്‍ക്കുള്ള ശിക്ഷാവിധിയില്‍ ഈമാസം 26ന് നാണ് ഹൈക്കോടതി വാദം കേള്‍ക്കുക. അന്ന് ഇരുവരെയും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ വിധിന്യായത്തില്‍ ആവശ്യപ്പെട്ടിരുന്നു. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലും അതിന് പിന്നിലെ ഗൂഢാലോചനയിലും ഇരുവരും പങ്കാളികളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കൊലയാളി സംഘത്തിലെ ഏഴ് പേര്‍ അടക്കം 11 പ്രതികളുടെ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതിയുടെ വിധി പുറപ്പെടുവിച്ചത്. കേസില്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതിലും ഈ മാസം 26ന് കേരളാ ഹൈക്കോടതി വാദം കേള്‍ക്കും. തെളിവുകളുടെ അഭാവത്തിലാണ് കോഴിക്കോട്ടെ പ്രത്യേക വിചാരണ കോടതി വെറുതെവിട്ട കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെ വിട്ടത്. ചൊക്ലി സമീറ ക്വാര്‍ട്ടേഴ്‌സിലെ ഗൂഢാലോചനയില്‍ ജ്യോതി ബാബു പങ്കാളിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇരു പ്രതികള്‍ക്കും ജാമ്യമില്ലാ വാറണ്ടാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കേസില്‍ തടവില്‍ കഴിയവെ മരിച്ച പി.കെ കുഞ്ഞനനന്തനെ ശിക്ഷിച്ചതും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കമുള്ള മറ്റ് 22 പേരെ വെറുതെവിട്ടതും ഹൈക്കോടതി ശരിവെച്ചിരുന്നു.