Friday, May 3, 2024
keralaNewsUncategorized

തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം: വ്യാജ പേരില്‍ തട്ടിയെടുത്തത് 1.85 കോടി രൂപ

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടില്‍ എത്തിയാണ് വെഞ്ഞാറമൂട് പൊലീസ് മുഖ്യപ്രതി ദിവ്യാ നായരെ പിടികൂടിയത്. തട്ടിപ്പിനിരയായ ഉദ്യോഗാര്‍ത്ഥി വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 29 പേരില്‍ നിന്നായി ഒരുകോടി 85 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ ഒക്ടോബര്‍ 6 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത കേസില്‍ ടൈറ്റാനിയം ലീഗല്‍ എജിഎം ശശികുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ്. പണം നേരിട്ട് വാങ്ങിയ ദിവ്യാജ്യോതി എന്ന ദിവ്യാ നായരാണ് ഒന്നാം പ്രതി, ദിവ്യാജ്യോതിയുടെ ഭര്‍ത്താവ് രാജേഷും പ്രതിയാണ്. പ്രേം കുമാര്‍, ശ്യാം ലാല്‍ എന്നിവരാണ് മറ്റുപ്രതികള്‍. പണം നല്‍കി ജോലി കിട്ടാതെ കബളിക്കപ്പെട്ടവരുടെ പരാതികളിലാണ് കേസുകള്‍ .മാസം 75000 രൂപ ശമ്പളത്തില്‍ ട്രാവന്‍ കൂര്‍ ടൈറ്റാനിയത്തില്‍ അസിസ്ന്‍്ന്റ് കെമിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് തവണയായി 10 ലക്ഷം 2018 ഡിസംബറില്‍ വാങ്ങിയെന്നാണ് കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസ് . പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് പൊലീസിനെ സമീപിച്ചത്. സമാന പരാതിയിലാണ് വെഞ്ഞാറമൂട് പൊലീസും കേസെടുത്തത്.2018 മുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിന്റെ വിവരം. ദിവ്യാ ജ്യോതി എന്ന ദിവ്യ നായരാണ് ഇടനിലക്കാരി. ഇവര്‍ വിവിധ ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ ടൈറ്റാനിയത്തില്‍ ഒഴിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് പോസ്റ്റുകളിടും. വിവരം ചോദിച്ച് വരുന്നവര്‍ക്ക് ഇന്‍ബോക്‌സിലൂടെ മറുപടി നല്‍കും. ഒപ്പം പണവും ആവശ്യപ്പെടും. ദിവ്യാ ജ്യോതിയുടെ പാളയത്തെ വീട്ടിലെത്തി ഭര്‍ത്താവ് രാജേഷിന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരി പണം നല്‍കിയത്. പ്രേംകുമാര്‍ എന്ന മൂന്നാം പ്രതിയുടെ സഹായത്തോടെ ശ്യാംലാല്‍ എന്നയാളാണ് പണം നല്‍കിയവരെ സമീപിക്കുന്നത്. ശ്യാംലാലിന്റെ വാഹനത്തിലാണ് ടൈറ്റാനിയത്തിലേക്ക് ഇന്റര്‍വ്യുവിന് കൊണ്ടുപോയത്. ടൈറ്റാനിയം ലീഗല്‍ അസിസ്റ്റന്റ് ജനറല്‍മാനേജര്‍ ശശികുമാരന്‍ തമ്പിയാണ് ഇന്റര്‍വ്യൂ നടത്തുന്നത്. 15 ദിവസത്തിനകം അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ കിട്ടുമെന്നായിരുന്നു വാഗ്ദാനം. ടൈറ്റാനിയത്തിലെ നിയമനം ഇതുവരെ പിഎസ് സിക്ക് വിട്ടിട്ടില്ല. എജിഎം മാത്രമല്ല, ഉന്നത രാഷട്രീയ നേതാക്കള്‍ വരെ ഉള്‍പ്പെട്ട വലിയ സംഘം തൊഴില്‍ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് സൂചന