Monday, May 6, 2024
keralaNewspolitics

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 85 സീറ്റില്‍ 83 സ്ഥാനാര്‍ഥികളുടെ പേരാണ് പ്രഖ്യാപിച്ചത്. 74 പേര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളും 9 പേര്‍ പാര്‍ട്ടി സ്വതന്ത്രരുമാണ്. 2 സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.സ്ഥാനാര്‍ഥികളില്‍ 13 പേര്‍ യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സിപിഎം സെക്രട്ടേറിയറ്റില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍, എം.എം.മണി, എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ മത്സരിക്കും. സിറ്റിങ് എംഎല്‍എമാരായ 33 പേര്‍ മത്സരരംഗത്തില്ല.5 മുന്‍മന്ത്രിമാരും മത്സരിക്കുന്നില്ല. 30 വയസില്‍ താഴെയുള്ള 4 പേര്‍. ബിരുദധാരികളായ 42 പേരും അഭിഭാഷകരായ 28 പേരും പട്ടികയില്‍ ഇടംപിടിച്ചു. 30 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 8 പേര്‍ പട്ടികയിലുണ്ട്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പിഎച്ച്ഡി ഉള്ള 2 പേരും ആര്‍ക്കിടെക്റ്റായ ഒരാളും എംബിബിഎസ് പരീക്ഷ പാസായ 2 പേരും പട്ടികയിലുണ്ട്. 12 വനിതകള്‍ക്കും സീറ്റ് ലഭിച്ചു.പുതുതായി മുന്നണിയിലേക്കു വന്ന കേരള കോണ്‍ഗ്രസ് എമ്മിനും എല്‍ജെഡിക്കും സീറ്റ് കണ്ടെത്തുമ്പോള്‍ 2016ല്‍ ഉണ്ടായിരുന്ന സീറ്റുകളില്‍ കുറവു വരുമെന്ന യാഥാര്‍ഥ്യം ഘടകകക്ഷികള്‍ ഉള്‍ക്കൊണ്ടതായി വിജയരാഘവന്‍ പറഞ്ഞു. 5 സിറ്റിങ് സീറ്റ് ഉള്‍പ്പെടെ 7 സീറ്റ് സിപിഎം വിട്ടുകൊടുത്തു. എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്തതില്‍ എല്‍ഡിഎഫിനു സംതൃപ്തിയുണ്ട്.അംഗീകാരത്തിന്റെ മാനദണ്ഡം പാര്‍ലമെന്ററി പ്രവര്‍ത്തനം മാത്രമല്ല സംഘടനാപ്രവര്‍ത്തനം കൂടിയാണ്. ആരെയും ഒഴിവാക്കലല്ല രണ്ടു ടേം മാനദണ്ഡത്തിലൂടെ ഉദ്ദേശിക്കുന്നത്. പകരം പുതിയ ആളുകള്‍ക്ക് അവസരം നല്‍കുകയാണ്. മികച്ച ആളുകളെ ഒഴിവാക്കിയതായി ചിലര്‍ ബോധപൂര്‍വം പ്രചാരണം നടത്തുന്നത് ജനം നിരാകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.