Sunday, May 5, 2024
keralaNews

യുവസംവിധായികയുടെ മരണം :കൊലപാതകമെന്ന് സൂചന

തിരുവനന്തപുരം: യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. നയനാസൂര്യ(28) എന്ന യുവതിയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2019 ഫെബ്രുവരി 24 നായിരുന്നു സംഭവം.പത്ത് വര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നയാളാണ് നയന. ലെനില്‍ രാജേന്ദ്രന്റെ മരണം നടന്ന് ഒരു മാസത്തിന് ശേഷമാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലെനിന്റെ മരണത്തിന്റെ ആഘാതത്തില്‍ നയന വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.കഴുത്ത് ഞെരിഞ്ഞതിനാല്‍ ആണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. പോലീസ് നടത്തിയ മൃതദേഹ പരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന മുറിവും മറ്റ് ക്ഷതങ്ങളും രേഖപ്പെടുത്തിയിരുന്നില്ല. പ്രമേഹ രോഗിയായിരുന്ന നയന മുറിയില്‍ കുഴഞ്ഞു വീണാണ് മരിച്ചതെന്നാണ് പോലീസ് ആദ്യഘട്ട അന്വേഷണ സമയത്ത് പറഞ്ഞിരുന്നത്.എന്നാല്‍ മൂന്ന് വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്താതായതോടെ, നയനയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നത്. അടിവയറ്റില്‍ മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പോലീസ് അന്വേഷിക്കുക പോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പരാതി. ക്രോസ് റോഡ്’ എന്ന ആന്തോളജി ചിത്രത്തില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.