Friday, May 3, 2024
keralaNewspolitics

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ചു

തിരുവനന്തപുരം: എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെത്തിയാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. ശിവശങ്കറിന് എന്ത് ചുമതലയാകും നല്‍കുകയെന്നതാണ് ഇനി അറിയേണ്ടത്. പുതിയ തസ്തികയില്‍ ഉടന്‍ തീരുമാനമെടുക്കും. ചൊവ്വാഴ്ച്ചയാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്. പിന്നീട് കസ്റ്റംസും എന്‍ഫോഴ്‌സമെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി. സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയില്‍ലില്‍ കഴിയുകയും ചെയ്തു. 2023 ജനുവരിവരെയാണ് ശിവശങ്കറിന്റെ സര്‍വ്വീസ് കാലാവധി.