Thursday, May 2, 2024
keralaNews

തട്ടിക്കൊണ്ടു പോകല്‍ പത്മകുമാറും കുടുംബവും പിടിയിലായി

കൊല്ലം: ഓയൂരില്‍ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാറിനെയും കുടുംബവും പൊലീസ് പിടിയിലായി. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്നലെ തന്നെ ലഭിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

തമിഴ്‌നാട് തെങ്കാശിയില്‍ പുളിയറ എന്ന സ്ഥലത്ത് വെച്ചാണ് ഇന്ന് രണ്ട് മണിയോടെ ഇവര്‍ പൊലീസിന്റെ പിടിയിലാകുന്നത്. തെങ്കാശിയില്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്താണ് ഇവര്‍ പൊലീസിന്റെ പിടിയിലാകുന്നത്. പൊലീസെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി ശ്രമിച്ചു. കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരിലൊരാള്‍ താക്കോല്‍ വാങ്ങി.

പിന്നീട് മല്‍പിടുത്തത്തിനോ ചെറുത്തുനില്‍പിനോ തയാറാകാതെ ഇയാള്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ക്കൊപ്പം ഭാര്യയും മകളുമുണ്ടായിരുന്നു. ഇവരുടെ ചിത്രങ്ങള്‍ ഡിഐജിക്ക് അയച്ചു കൊടുത്ത് സ്ഥിരീകരണം തേടിയിരുന്നു. പ്രതികളാണെന്ന് ഉറപ്പിച്ചതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

ഇവരുടെ ചിറക്കരയിലെ ഫാം ഹൗസില്‍ നിന്നാണ് പൊലീസിന് നമ്പര്‍ പ്ലേറ്റുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് സംഘം ചാത്തന്നൂരിലെ വീട്ടിലെത്തിയെങ്കിലും ഇവര്‍ അവിടെ ഉണ്ടായിരുന്നില്ല. സ്വിഫ്റ്റ് കാര്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഇവര്‍ ഇന്നലെയാണ് നീല കാറില്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടത്. രേഖ ചിത്രവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കിടയിലും പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയിരുന്നു.

ഇവരെ ഉന്നത ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഏത് രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് ഇവരെ എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആരോടും സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്യാറില്ല. കേബിള്‍ ടിവി ബിസിനസ് ആയിരുന്നു ആദ്യം ഇയാളുടെ ജോലി. പിന്നീട് റിയല്‍ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. കൂടാതെ ഇവര്‍ക്ക് സ്വന്തമായി ഒരു ബേക്കറി നടത്തുന്നുണ്ട്. ഈ ബേക്കറിയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് പത്മകുമാറിന്റെ ഭാര്യയാണ്. ഇവര്‍ക്ക് ജോലിയില്ല. ഇവര്‍ക്ക് ഫാം ഉള്ളതായും നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ രണ്ട് കാറുകളുണ്ട്.