Thursday, May 2, 2024
indiaNews

രാജ്യത്ത് ആദ്യമായി ഹൂഗ്ലി നദിയുടെ അടിത്തട്ടിലെ തുരങ്കത്തിലൂടെ മെട്രോ റേക്ക് യാത്ര

കൊല്‍ക്കത്ത രാജ്യത്ത് ആദ്യമായി നദിക്കടിയിലൂടെയുള്ള മെട്രോ ട്രെയിന്‍ റേക്ക് യാത്ര. ഹൂഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച തുരങ്കം വഴി കൊല്‍ക്കത്ത മെട്രോയാണ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം നടത്തിയത്. ഹൂഗ്ലി നദിയുടെ അടിത്തട്ടില്‍ ജലനിരപ്പില്‍ നിന്ന് 32 മീറ്റര്‍ താഴെയുള്ള തുരങ്കത്തിലൂടെ രാജ്യത്ത് ആദ്യമായി ഒരു മെട്രോ റേക്ക് യാത്ര പൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യവും കൊല്‍ക്കത്ത മെട്രോയും ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു.പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനായി ഹൗറ മാറും. ഉപരിതലത്തില്‍നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ജലോപരിതലത്തില്‍നിന്ന് 32 മീറ്റര്‍ താഴ്ചയിലാണ് തുരങ്കം സ്ഥിതിചെയ്യുന്നത്. ഹൂഗ്ലി നദിക്ക് താഴെയുള്ള തുരങ്കത്തിനകത്ത് 45 സെക്കന്‍ഡിനകം 520 മീറ്റര്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.ഹൗറ മൈതാനം മുതല്‍ എസ്പ്ലനേഡ് വരെയുള്ള 4.8 കിലോമീറ്റര്‍ ഭൂഗര്‍ഭ ഭാഗത്ത് ട്രയല്‍ റണ്ണിനായി രണ്ട് മെട്രോ റേക്കുകള്‍ എസ്പ്ലനേഡ് സ്റ്റേഷനില്‍ നിന്ന് ഹൗറ മൈതാന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഹൂഗ്ലി നദിയുടെ അടിത്തട്ടിലുള്ള തുരങ്കങ്ങള്‍ ഒരു എഞ്ചിനീയറിംഗ് വിസ്മയമായി കണക്കാക്കപ്പെടുന്നു.16.6 കിലോമീറ്റര്‍ പാതയിലൂടെ ഹൗറ മൈതാനത്തെ രാജര്‍ഹട്ടുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈസ്റ്റ് വെസ്റ്റ് മെട്രോ പദ്ധതിയുടെ ഭാഗമാണിത്. തുരങ്കം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ 2017-ല്‍ ആണ് പൂര്‍ത്തിയായത്. അണ്ടര്‍വാട്ടര്‍ ടണലുകള്‍ കൊല്‍ക്കത്തയെയും ഹൗറയെയും ഹൗറയിലെ ഒരു മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കും. ഇത് രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷന്‍ (ഉപരിതലത്തില്‍ 33 മീറ്റര്‍ താഴെ) ആയിരിക്കും. ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റര്‍ ദൂരം 45 സെക്കന്‍ഡിനുള്ളില്‍ മെട്രോ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നവ്യാനുഭവം പകരുന്ന യാത്രാസംവിധാനമായിരിക്കും ഇതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹൗറ മൈതാനത്തിനും എസ്പ്ലനേഡ് സ്റ്റേഷനുമിടയില്‍ അടുത്ത ഏഴുമാസം പരീക്ഷണയോട്ടം നടത്തും. 4.8 കിലോമീറ്റര്‍ ദൂരപരിധിയിലായിരിക്കും പരീക്ഷണം. തുടര്‍ന്ന് ഈ പാതയില്‍ സ്ഥിരം സര്‍വീസ് ആരംഭിക്കുമെന്നും മെട്രോ അധികൃതര്‍ പറയുന്നു.