കര്‍ണ്ണാടക തിരഞ്ഞെടുപ്പ് മെയ് – 10 ന് വോട്ടെണ്ണല്‍ -13 ന്
ന്യൂഡല്‍ഹി: കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ്മെയ് – 10 ന് . വോട്ടെണ്ണല്‍ -13 ന് .36 സീറ്റുകള്‍ എസ്സി 15 സീറ്റുകള്‍ എസ്ടി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ളതാണ്. ഭിന്നശേഷിക്കാര്‍ക്കും എണ്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ്. നിലവിലെ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കും. 201819 വര്‍ഷത്ത അപേക്ഷിച്ച് 9.17 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. ഏപ്രില്‍ ഒന്നിന് പതിനെട്ട് വയസ്സ് തികയുന്നവര്‍ക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. സംസ്ഥാനത്തുടനീളം 58,282 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. നിലവില്‍ ബിജെപിക്ക് 118 സീറ്റ്, കോണ്‍ഗ്രസിന് 72, ജെഡിഎസിന് 32 എന്നിങ്ങനെയാണ് കക്ഷിനില. രണ്ടു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ജാതിസമുദായ സമവാക്യങ്ങള്‍ നിര്‍ണായകമായ സംസ്ഥാനത്ത് കടുത്ത മത്സരം തന്നെ നടക്കുമെന്ന് ഉറപ്പ്. 224ല്‍ 150 സീറ്റുകള്‍ നേടുമെന്നാണ് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് 124 പേരുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിവിട്ടപ്പോള്‍ ജെഡിഎസ് 93 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ ആദ്യ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, ഇത്തവണ മൈസൂരുവിലെ വരുണയില്‍നിന്ന് ജനവിധി തേടും. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ കനക്പുരയില്‍ മത്സരിക്കും. മുതിര്‍ന്ന് നേതാവ് ജി.പരമേശ്വര കൊരട്ടിഗെരെയില്‍ തുടരും. കഴിഞ്ഞ ആഴ്ച സംവരണ വിഭാഗത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഒബിസി വിഭാഗത്തിനു കീഴിലുള്ള മുസ്‌ലിംകള്‍ക്കുള്ള 4 ശതമാനം സംവരണം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പകരം വീരശൈവ- ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. ഒബിസി മുസ്ലിംകളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണ വിഭാഗത്തിലേക്കു മാറ്റാനും തീരുമാനിച്ചിരുന്നു.