Friday, May 3, 2024
indiaNewspolitics

മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ദില്ലി : മേഘാലയ, ത്രിപുര, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ത്രിപുരയിലും, ഫെബ്രുവരി 27 ന് മേഘാലയിലും – നാഗാലാന്റിലും തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2 നാകും മൂന്നിടത്തും വോട്ടെണ്ണലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.  തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്നു. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ ലക്ഷ ദ്വീപിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27ന് ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. വളരെ വേഗത്തിലുള്ള നീക്കമാണ് ലക്ഷദ്വീപ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം.മൂന്ന് സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങള്‍ വിലയിരുത്തിയതായും, 62.8 ലക്ഷം വോട്ടര്‍മാരാണ് മൂന്ന് സംസ്ഥാനങ്ങളിലുമുള്ളതെന്നും ഇലക്ഷന്‍ കമ്മീഷന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.മൂന്ന് സംസ്ഥാനങ്ങളിലുമായി 9,125 പോളിങ് സ്റ്റേഷനുകള്‍ തയ്യാറാക്കും. ഇവയില്‍ 70% പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. വോട്ടര്‍ ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് വോട്ട് ചെയ്യാം. വ്യാജ വീഡിയോകള്‍ തടയാന്‍ പോളിങ് ബൂത്തിന് അകത്തും ബൂത്ത് നമ്പര്‍ അടക്കമുളളവ രേഖപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനാണ് ഈ സംവിധാനം. ഈ വര്‍ഷം നടക്കാന്‍ പോകുന്ന പത്ത് സംസ്ഥാനങ്ങളിലേക്കുള്ള പോരാട്ടങ്ങളുടെ തുടക്കമാണ് വടക്കു – കിഴക്കന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ആരംഭിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലേയും സര്‍ക്കാരുകളില്‍ ബിജെപി ഭാഗമാണ്. ത്രിപുരയില്‍ ബിജെപിക്കെതിരെ സിപിഎം കോണ്‍ഗ്രസ് ധാരണയായതോടെ മത്സരം ശക്തമാകും. വിശാല പ്രതിപക്ഷ ഐക്യത്തിലേക്ക് പ്രത്യുദ് ദേബ് ബര്‍മന്റെ തിപ്ര മോത പാര്‍ട്ടിയെ കൂടി കൊണ്ടു വരാനാണ് രണ്ടു പാര്‍ട്ടികളും ശ്രമിക്കുന്നത്. മോദി പ്രഭാവവും സംസ്ഥാന സര്‍ക്കാരിന്റെ വികസനവും വോട്ടാക്കി ഭരണ തുടര്‍ച്ച നേടാനായി ത്രിപുരയില്‍ റാലികളുമായി ബിജെപി സജീവമാണ്. ബിപ്ലബ് ദേവിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയെ ആക്കിയതിലൂടെ ഭരണവിരുദ്ധ വികാരവും ആഭ്യന്തരപ്രശ്‌നവും പരിഹരിക്കാനായെന്നും ബിജെപി കരുതുന്നു. മേഘാലയില്‍ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയും ബിജെപിയും ചേര്‍ന്ന സഖ്യമായ എംഡിഎയാണ് ഭരിക്കുന്നത്.

20 സീറ്റ് എംഡിഎക്കും മൂന്ന് സീറ്റ് ബിജെപിക്കുമുണ്ട്. സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കുമെന്നാണ് മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയുടെ എന്‍പിപിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസിനെ ഞെട്ടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം 17 ല്‍ 12 എംഎല്‍എമാരെയും ഒപ്പമെത്തിച്ച് മുഖ്യ പ്രതിപക്ഷമായിരുന്നു. എന്നാല്‍ ഇതില്‍ എട്ട് എംഎല്‍എമാര്‍ മാത്രമേ ഒപ്പമുള്ളുവെന്നതാണ് ടിഎംസി നേരിടുന്ന പ്രതിസന്ധി. നാഗാലന്റില്‍ 42 സീറ്റുള്ള എന്‍ഡിപിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 12 സീറ്റുള്ള ബിജെപിയും ചേര്‍ന്നുള്ള യുഡിഎ ആണ് സംസ്ഥാനം ഭരിക്കുന്നത്.