Thursday, May 2, 2024
keralaNewsObituary

ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പിച്ചു പിതാവ്  മകനോട്  പറഞ്ഞു . നിങ്ങളുടെ അമ്മയെ ഞാന്‍ വെട്ടി കൊന്നു,

വീട് വയ്ക്കാന്‍ വായ്പയെടുത്ത പണം മദ്യപിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അയിര ചൂരക്കുഴി മേക്കകര പുത്തന്‍വീട്ടില്‍ മീന (34) ആണ് മരിച്ചത്. ഭര്‍ത്താവ് ഷാജി (40) പാറശാല പൊലീസില്‍ കീഴടങ്ങി.
വ്യാഴം രാത്രി 10.15ന് ആണ് സംഭവം. കഴുത്തിലും തലയിലും വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി രണ്ടു മണിയോടെ മരിച്ചു. വീട് നവീകരണത്തിനായി കഴിഞ്ഞ ദിവസം സ്വകാര്യ ബാങ്കില്‍ നിന്ന് ലഭിച്ച വായ്പ തുകയില്‍ നിന്ന് പണം നല്‍കാത്തതിലുള്ള തര്‍ക്കം ആണ് കൊലപാതക കാരണം.രാത്രി മദ്യപിച്ച് വീട്ടില്‍ എത്തിയ ഷാജി കുട്ടികളോട് ഉറങ്ങാന്‍ ആവശ്യപ്പെട്ട ശേഷം ഭാര്യയുമായി വഴക്കിട്ട് മര്‍ദനം തുടങ്ങി. വെട്ടുകത്തി കൊണ്ട് വെട്ടാന്‍ ശ്രമിച്ചതോടെ പ്രാണരക്ഷാര്‍ഥം വീടിന് പുറത്തേക്ക് ഒാടിയ മീനയെ പിന്നാലെ എത്തി വെട്ടുകയായിരുന്നു. കഴുത്തിലും, മുഖത്തും ആഴത്തില്‍ വെട്ടേറ്റ മീന റോഡിന് സമീപം മുറ്റത്ത് കുഴഞ്ഞ് വീണു. ഉറക്കത്തില്‍ ആയിരുന്ന മൂത്ത മകന്‍ ശാരോണിനെ വിളിച്ചുണര്‍ത്തി വിവരം അറിയിച്ച ശേഷം ആണ് ഷാജി ബൈക്കില്‍ സ്റ്റേഷനിലേക്ക് പോയത്. മൃതദേഹം വൈകിട്ട് സംസ്‌കരിച്ചു.’നിങ്ങളുടെ അമ്മയെ ഞാന്‍ വെട്ടി കൊന്നു, ഞാന്‍ ജയിലില്‍ പോകുന്നു.’ ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പിച്ചു പിതാവ് പറഞ്ഞ വാക്കുകള്‍ മൂത്ത മകന്‍ പതിനഞ്ചുകാരന്‍ ശാരോണിന് ആദ്യം മനസ്സിലായില്ല .

ഞെട്ടിത്തരിച്ചു നില്‍ക്കവേ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തറയിലേക്ക് എറിഞ്ഞ് ഷാജി ബൈക്ക് സ്റ്റാര്‍ട്ടാക്കി പോയതോടെ എഴുന്നേറ്റ ഷാരോണ്‍ കാണുന്നത് വീട്ടു മുറ്റത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെ ആണ്.സഹോദരന്‍ ശ്യാമിനെ ഉണര്‍ത്തി മാതാവിന് അരികില്‍ എത്തിച്ച ശേഷം സമീപവീട്ടില്‍ താമസിക്കുന്ന ബന്ധുവിന്റെ വീട്ടില്‍ എത്തി വിവരം അറിയിച്ചു. കീഴടങ്ങാന്‍ സ്റ്റേഷനിലെത്തിയ ഷാജി പറഞ്ഞ വിവരത്തെ തുടര്‍ന്ന് ഇതിനിടെ പൊലീസും വീട്ടില്‍ എത്തി.മെഡിക്കല്‍ കോളജ് വെന്റിലേറ്ററിലേക്ക് മാറ്റിയ മീന രാത്രി രണ്ട് മണിയോടെ മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഷാജിക്ക് ദിവസവും ജോലി ഉണ്ടെങ്കിലും വീട്ടില്‍ പണം നല്‍കാറില്ല. തൊഴിലുറപ്പ് അടക്കമുള്ള തൊഴിലുകളില്‍ നിന്ന് മീനയ്ക്കു ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.മദ്യപിക്കാന്‍ പണം നല്‍കാത്തതിലുള്ള കലഹം മൂലം മുന്‍പ് മീനയുടെ കൈ തല്ലിയൊടിച്ചിരുന്നു. ഇതോടെ സ്വന്തം വീട്ടിലേക്ക് പോയ മീനയെ ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തി ആണ് തിരികെ കൊണ്ടു വന്നത്. ഇതിന് ശേഷം ഇസ്തിരിപ്പെട്ടി, ചട്ടുകം എന്നിവ ചൂടാക്കി പൊള്ളല്‍ ഏല്‍പിച്ചിട്ടുണ്ട്. മര്‍ദനം സഹിക്കവയ്യാതെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഷാജിക്ക് പൊലീസ് താക്കീത് നല്‍കിയിരുന്നു.