Monday, April 29, 2024
keralaLocal NewsNewspolitics

എരുമേലി പട്ടയം വിതരണം ;  അന്തിമഘട്ടത്തിൽ

എരുമേലി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ  എരുമേലി ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകളായ എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങളുടെ ചിരകാല ആവശ്യമായിരുന്ന  പട്ടയം നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ.1964 ലെ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം 24 പ്രകാരമുള്ള ഉപാധിരഹിത പട്ടയമാണ് കൈവശക്കാർക്ക് ലഭിക്കുക.                                                                                                                                       1950 കളിൽ ഗ്രോമോർ ഫുഡ് പദ്ധതി പ്രകാരം അന്നത്തെ തിരുകൊച്ചി സർക്കാർ കൃഷിക്കാരെ എയ്ഞ്ചൽവാലി – പമ്പാവാലി മേഖലകളിൽ കുടിയിരുത്തുകയും  അവർക്ക് ഭൂമി നൽകുകയുമായിരുന്നു.  കർഷകർക്ക് കൈവശം ലഭിച്ച ഭൂമി അന്നുമുതൽ റവന്യൂഭൂമിയായി  നിലനിന്നിരുന്നുവെങ്കിലും പല നിയമ കുരുക്കുകളും, തർക്കങ്ങളും മൂലം കർഷകർക്ക് തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നത് അനന്തമായി നീണ്ടുപോവുകയായിരുന്നു.2015-16 ൽ കർഷകർക്ക് പട്ടയം ലഭിച്ചുവെങ്കിലും പട്ടയ പ്രകാരമുള്ള ഭൂമി  പേരിൽക്കൂട്ടി കരം തീർക്കുന്നതിനുള്ള റവന്യൂ വകുപ്പിന്റെ റെലീസ് സോഫ്റ്റ്‌വെയറിൽ  ഉൾപ്പെടാതിരുന്നതിനാൽ കർഷകർക്ക് ഭൂമി പേരിൽ കൂട്ടുന്നതിനോ, കരം തീർക്കുന്നതിനോ കഴിയാതെ വന്നിരുന്നു.                                                                                          പട്ടയം നൽകിയ ഭൂമി റവന്യൂ രേഖകൾ പ്രകാരം കോട്ടയം ജില്ലയിൽ എരുമേലി തെക്ക് വില്ലേജിൽ ഉൾപ്പെട്ട് വരാതിരുന്നത് മൂലമാണ് അപ്രകാരം സംഭവിച്ചത്.  തന്മൂലം സർവ്വേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം മുൻപ് ലഭിച്ച പട്ടയം  നിയമസാധുത ഇല്ലാത്തതായി തീരുകയും ചെയ്തു. ഇതേത്തുടർന്ന് ഈ ഗവൺമെന്റ് അധികാരത്തിൽ വന്ന ഉടനെ തന്നെ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമസഭയിൽ വിഷയം  ഉന്നയിക്കുകയും തുടർന്ന് റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന്  പിശകുകളും, ന്യൂനതകളും പരിഹരിച്ച് സാധുവായ പട്ടയം നൽകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ഒന്നരവർഷത്തിലധികം നീണ്ടുനിന്ന പരിശ്രമങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഫലമായി ഇപ്പോൾ പമ്പാവാലി പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങൾക്കായി 502 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകുന്നതിന് 29.04.2023 തിയതി സ.ഉ(കൈ) നം.92/2023/RD നമ്പരായി സർക്കാർ  ഉത്തരവ് പുറപ്പെടുവിച്ചു.                                                                                          കൂടാതെ ഭൂപതി ചട്ടങ്ങൾ ചട്ടം 12 (1) പ്രകാരം 04.05.2023 തീയതിയിൽ  അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.ഇപ്രകാരം പട്ടയം അനുവദിച്ച് ഉത്തരവായതിനെ തുടർന്ന് മുൻപ്  കൈവശക്കാർക്ക് നൽകിയിരുന്ന പട്ടയം സറണ്ടർ ചെയ്യുന്നതിനും  ഇതുമായി ബന്ധപ്പെട്ട്   ഹിയറിങ്ങിനും ഡിക്ലറേഷനുമായി എയ്ഞ്ചൽ വാലി സെന്റ് മേരീസ്  സ്കൂൾ ഹാളിൽ 8,9 തീയതികളിലായി മുഴുവൻ കൈവശക്കാരെയും നേരിൽ കേൾക്കുന്നതിനുള്ള അദാലത്ത്   നടക്കുകയാണ്. ചട്ടം 12 (1 ) പ്രകാരമുള്ള വിജ്ഞാപന തീയതിക്ക് ശേഷം 15 ദിവസങ്ങൾക്കകം  നിയമ പ്രാബല്യമുള്ള  പുതിയ പട്ടയം മുഴുവൻ കൈവശക്കാർക്കും നൽകുന്നതിന് സജ്ജമാകുമെന്നും  വിപുലമായ പട്ടയമേള നടത്തി പട്ടയങ്ങൾ കൈവശ കൃഷിക്കാർക്ക് കൈമാറുമെന്നും  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അറിയിച്ചു.                                                                                                                                                ഇത് സംബന്ധിച്ച്   റവന്യൂ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും,  ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും, ജില്ലാ കളക്ടറുടെ നേതൃത്വത്തിലും  മറ്റും യോഗങ്ങൾ ചേർന്ന് നടപടിക്രമങ്ങളിൽ കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും, അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നിന്നുള്ള  നിയമോപദേശങ്ങളിലൂടെ നിയമപരമായ സാധുത  ഉറപ്പുവരുത്തിയിട്ടുണ്ടെന്നും,  വനം വകുപ്പിന്  യാതൊരുവിധ തർക്കങ്ങളും ഇല്ല എന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട് എന്നും ഇക്കാര്യങ്ങളിലൂടെ എല്ലാം  പട്ടയ നടപടികളുടെയും, ലഭ്യമാകുന്ന പട്ടയത്തിന്റെയും  നിയമസാധുത  ഉറപ്പുവരുത്തിയിട്ടുണ്ടെന്നും  പട്ടയം ലഭിക്കുന്ന ഭൂമിയിൽ കൈവശക്കാർക്ക് എല്ലാവിധ ഉടമസ്ഥ- കൈവശ അധികാരങ്ങളും ഉണ്ടായിരിക്കുമെന്നും എം. എൽ.എ കൂട്ടിച്ചേർത്തു.