താനൂര്‍ ബോട്ടപകടം: പത്ത് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍
മലപ്പുറം: താനൂരില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മരിച്ചവരില്‍ 15 പേരും കുട്ടികളാണ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാര്‍ക്കും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്ത് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.
മേയ് 19 ന് തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.ഇതിനിടെ ഇരുപതിലേറെ പേരുടെ മരണത്തിലേക്ക് നയിച്ച താനൂരില്‍ ബോട്ട് അപകടത്തില്‍ വിനോദസഞ്ചാര ബോട്ടിന്റെ ഉടമക്കെതിരെ നരഹത്യ കുറ്റം ചുമത്തിയ പൊലീസ് ഉടമയായ താനൂര്‍ സ്വദേശി നാസറെ അറസ്റ്റ് ചെയ്തതു. താനൂരില്‍ അപകടത്തില്‍പെട്ട ബോട്ട് ഫോറന്‍സിക് സംഘം പരിശോധിക്കുന്നു. പൊലീസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുന്ന കാര്യങ്ങളായിരിക്കും ഈ ശാസ്ത്രീയ തെളിവുകള്‍. ബോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഇതിനോടകം ഉയര്‍ന്നു വന്നിട്ടുണ്ട്. ബോട്ടിന്റെ നിര്‍മ്മാണം, ബോട്ടിന്റെ ആകൃതി, അതുപോലെ മുകളില്‍ ആളുകള്‍ക്ക് കയറി നില്‍ക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.
താനൂരിലെ ദുരന്തത്തില്‍ മരിച്ചവരുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു
താലൂക്ക് തിരിച്ചുള്ള കണക്കാണ് പേര് വിവരങ്ങളാണ് പുറത്തുവിട്ടത്. കീഴാറ്റൂര്‍ വയങ്കര വീട്ടില്‍ അന്‍ഷിദ് (12), അഫ്ലഹ് (7), പരിയാപുരം കാട്ടില്‍ പീടിയേക്കല്‍ സിദ്ധിഖ് (41), ഫാത്തിമ മിന്‍ഹ (12), മുഹമ്മദ് ഫൈസാന്‍ (മൂന്ന്), ആനക്കയം മച്ചിങ്ങല്‍ വീട്ടില്‍ ഹാദി ഫാത്തിമ(ആറ്) എന്നിവരാണ് ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ നിന്നായി താനൂരിലെ ബോട്ട് സവാരിക്ക് എത്തിയതും അപകടത്തില്‍ മരിച്ചതും. തിരൂരങ്ങാടി താലൂക്ക് സ്വദേശികളാണ് മരിച്ച 16 പേരും. പരപ്പനങ്ങാടി കുന്നമ്മല്‍ വീട്ടില്‍ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തി റുസ്‌ന (ഏഴ് വയസ്), സഹാറ (എട്ട് വയസ്), റസീന(28), ഫിദ ദില്‍ന(എട്ട്), ഷംന (17), ഷഹല (12), ഹസ്‌ന (18), സീനത്ത് (42), ജെന്‍സിയ (44), ജമീര്‍ (10) എന്നിവര്‍ ഒറു കുടുംബത്തിലെ അംഗങ്ങളായിരുന്നു. നെടുവ മടയംപിലാക്കല്‍ സബറുദ്ദീന്‍ (38), നെടുവ വെട്ടിക്കുത്തി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദില്‍ ഷെറിന്‍ (15), മുഹമ്മദി അദ്‌നാന്‍ (10), മുഹമ്മദ് അഫഹാന്‍ (മൂന്നര) എന്നിവരും അപകടത്തില്‍ മരിച്ചു.
സംസ്ഥാനത്ത് അനധികൃതമായും നിയമ വിരുദ്ധവുമായി സര്‍വ്വീസ് നടത്തുന്ന ശിക്കാര ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ടൂറിസ്റ്റ് – ശിക്കാര ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്നത് ഇന്‍ലാന്റ് വെസല്‍ ആക്റ്റ് പ്രകാരമാണ്. സര്‍വ്വീസിന് പുറമെ നിര്‍മ്മാണം മുതല്‍ രജിസ്ട്രേഷന്‍ വരെയുള്ള ഓരോ ഘട്ടവും ഈ നിയമത്തില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമടക്കം ഇരുപ്പത്തി രണ്ട് മനുഷ്യ ജീവന്‍ അപഹരിച്ച താനൂര്‍ ബോട്ട് ദുരന്തം സകല മനുഷ്യരുടെയും ഹൃദയം തകര്‍ത്ത സംഭവമാണ്. ഈ ദുരന്തത്തിനെ തുടര്‍ന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും ഏകോപിപ്പിച്ചും നടത്തിയ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് മാതൃകാപരമാണ്. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെയും ഉത്തരവാദികളെയും കണ്ടെത്താനും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കൈകൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഈ രംഗത്തെ സാങ്കേതിക വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണവും പ്രതീക്ഷാര്‍ഹമാണ്. തിരുവനന്തപുരം: വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ബോട്ടുകളുടെ ഫിറ്റ്‌നസ് അതിന്റെ കാലാവധി, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ ലഭ്യത, അറ്റകുറ്റ പണികള്‍ നടത്തിയ വിശദാംശങ്ങള്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച് ഒരിക്കല്‍ കൂടി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വനം വകുപ്പ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കി. വനം വകുപ്പിന് കീഴിൽ 17 ബോട്ടുകളാണ് ഇക്കോ ടൂറിസത്തിന് മാത്രമായി ഇപ്പോൾ സർവ്വീസ് നടത്തുന്നത്. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം