Friday, May 3, 2024
keralaNewsObituary

ഹോട്ടല്‍ മുറിയിലെ യുവതിയുടെ മരണം: കൊലപാതകമെന്ന് പോലീസ്

തൃശൂര്‍ :തൃശൂരുലെ ഹോട്ടല്‍ മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്.

ബന്ധത്തില്‍ നിന്ന് പിന്മാറുമോ എന്നുള്ള സംശയമാണ് കൊലപാതകത്തില്‍ കൊണ്ടെത്തിച്ചത് എന്ന് പോലീസ് പറയുന്നു. മദ്യം കൊടുത്ത് കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവും ജീവനൊടുക്കുകയായിരുന്നു.

പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസും (39) തൃശ്ശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രസ്മയും (31) ആണ് തൃശൂരുലെ ഹോട്ടല്‍ മുറിയില്‍ മരിച്ചത്.

വിവാഹ മോചിതയാണ് രസ്മ. ആറ് വയസ്സുള്ള കുട്ടിയുണ്ട്. ഇവരുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. അടുത്തിടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. ഇരുവരുടെയും വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാരും തീരുമാനിച്ചതാണ്.

അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോകാനാണെന്ന് പറഞ്ഞാണ് രസ്മ വീട്ടില്‍ നിന്ന് പോയത്. ഹോട്ടലില്‍ മുറിയെടുത്ത ഇരുവരും പുറത്ത് പോയിരുന്നു. ബുധനാഴ്ച രാത്രി മുറിയില്‍ തിരിച്ചെത്തി.

ഇതിന് പിന്നാലെയാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. കട്ടിലില്‍ മരിച്ചനിലയിലാണ് രസ്മയെ കണ്ടെത്തിയത്. ഗിരിദാസ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു.