Sunday, May 5, 2024
keralaNewspolitics

ഹിന്ദുവിരുദ്ധ പരാമര്‍ശം ശബരിമല പ്രക്ഷോഭത്തിന് സമാനമായ സമരം; ജി. സുകുമാരന്‍ നായര്‍

കോട്ടയം: എന്‍എസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനം ഇന്ന്. ഹിന്ദു ആരാധന മൂര്‍ത്തി ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ എഎന്‍ ഷംസീറിര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നത്.                                                                                                                                   ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ വിസമ്മതിച്ച സാഹചര്യത്തിലും സംഘടനയുടെ ആവശ്യത്തെ നിസാര വത്കരിച്ചതിനെതിരെയുമാണ് പ്രതിഷേധം. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞദിവസം എന്‍എസ്എസ് പുറത്തിറക്കിയിരുന്നു. വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്ന നാളെ എല്ലാ വിശ്വാസികളും അടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.                                                                                                                                         സ്പീക്കറിന്റെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചെന്നും അതിനാല്‍ അദ്ദേഹം മാപ്പുപറഞ്ഞ് രാജിവെക്കണമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സിപിഎം തള്ളിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കാന്‍ എന്‍എസ്എസ് ആഹ്വാനം ചെയ്തത്.

ഹിന്ദുവിരുദ്ധ പരാമര്‍ശത്തില്‍ ഷംസീര്‍ മാപ്പുപറയണം എന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഷംസീറിന്റെ പരാമര്‍ശങ്ങള്‍ ഹൈന്ദവ വിരോധം കാരണമാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ ഹൈന്ദവ ജനതയുടെ ചങ്കിലാണ് തറച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.                                                                                                         എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍. ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരും. വിഷയത്തില്‍ മറ്റ് ഹിന്ദു സംഘടനകള്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കും.                                                            ശബരിമല പ്രക്ഷോഭത്തിന് സാമാനമായി സമരം സംഘടിപ്പിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ഇന്ന് വിശ്വാസ സംരക്ഷണമായി ആചരിക്കുന്നത് ഒരു സൂചനമാത്രമാണെന്നും മാപ്പുപറയാന്‍ ഷംസീര്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.                                                                                                                                        തനിക്ക് തെറ്റുപറ്റി എന്ന് ഷംസീര്‍ മാപ്പ് പറയണം. ശാസ്ത്രമാണ് പറഞ്ഞതെങ്കില്‍ അത് ഗണപതിക്ക് മാത്രം പോരാ, മറ്റു മതങ്ങളുടെ കാര്യത്തിലും വേണം. എന്‍എസ്എസ് ബിജെപിക്ക് എതിരല്ല. ബിജെപി ഈ വിഷയത്തില്‍ നല്ല സമീപനം എടുത്തു. വിഷയത്തില്‍ ആര്‍എസ്എസ്, ബിജെപി തുടങ്ങിയ സംഘടനകള്‍ക്കൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും സുകുമാരന്‍ നായര്‍ ചങ്ങനാശേരിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.