Monday, April 29, 2024
indiaNews

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് രാഷ്ട്രീക്കാര്‍ അഭിപ്രായം പറയേണ്ട; കേന്ദ്രമന്ത്രി

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് രാഷ്ട്രീക്കാര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലായെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മുട്ട് കീറിയ ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചാണ് ബിജെപി നേതാവ് സ്മൃതി ഇറാനി രംഗത്തെത്തിയത്.സ്ത്രീകള്‍ക്ക് അവളുടെ ജീവിതം ആഗ്രഹിക്കുന്ന രീതിയില്‍ തിരഞ്ഞെടുക്കാനും, എങ്ങനെ സമൂഹവുമായി ഇടപെടണമെന്നും തീരുമാനിക്കാനുള്ള അവകാശമുണ്ട്.

പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ എന്നിവര്‍ എങ്ങനെ വസ്ത്രം ധരിക്കുന്നു, എന്ത് കഴിക്കുന്നു, എന്തുചെയ്യുന്നു എന്നതിനെക്കുറിച്ച് രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടതില്ല. കാരണം ആത്യന്തികമായി രാഷ്ട്രീയക്കാരുടെ സേവനം നയരൂപീകരണവും നിയമവാഴ്ച ഉറപ്പാക്കലുമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.തിരത് സിംഗിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. കീറിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും, ഇത്തരക്കാര്‍ വീടുകളില്‍ നിന്നും ശരിയായ സംസ്‌കാരം പഠിക്കുന്നില്ലായെന്നും, ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന യുവജനങ്ങള്‍ക്ക് മൂല്യങ്ങള്‍ നഷ്ടപ്പെട്ടുവെന്നും പൊതു ചടങ്ങില്‍ സംസാരിക്കവെ തിരത് സിംഗി റാവത്ത് പറഞ്ഞിരുന്നു.