Monday, April 29, 2024
keralaNews

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു വീട്ടുപടിക്കലെത്തിക്കുകയാണ് ലക്ഷ്യം ; മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു പരമാവധി വീട്ടുപടിക്കലെത്തിച്ചു നല്‍കുക എന്നതാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ-സാക്ഷരതയിലെ മുന്നേറ്റവും വളര്‍ച്ചയും, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും കേരളത്തിലെ ജനങ്ങളെ ഇ-ഗവേണന്‍സ് സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തരാക്കിയതായും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ പുതിയ ഡിജിറ്റല്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ പല സേവനങ്ങളും ഓണ്‍ലൈനിലേക്കു മാറ്റിക്കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവ മികച്ച രീതിയില്‍ ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പര്യാപ്തമാണ്. അപേക്ഷകളുടെ കൃത്യമായ സ്റ്റാറ്റസ്, ഉദ്യോഗസ്ഥ നടപടികളുടെ പരിശോധന തുടങ്ങിയവയെല്ലാം മനസിലാക്കാന്‍ ഇതുവഴി കഴിയുന്നുണ്ട്. ജനോപകാരപ്രദമായ സിവില്‍ സര്‍വീസ് യാഥാര്‍ഥ്യമാക്കുന്നതിന് ഇ-സേവനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂനികുതി ഒടുക്കുന്നതിനു റവന്യൂ വകുപ്പ് തയാറാക്കിയ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍, തണ്ടപ്പേര്‍ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരണം, എഫ്.എം.ബി. സ്‌കെച്ച്, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള മൊഡ്യൂള്‍, ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ മൊഡ്യൂള്‍, 1666 വില്ലേജ് ഓഫിസുകളുടേയും വെബ്സൈറ്റ്, നവീകരിച്ച ഇ-പെയ്മെന്റ് പോര്‍ട്ടല്‍, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ മൊഡ്യൂള്‍ എന്നിവയാണു മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒറ്റത്തവണ കെട്ടിട നികുതി ഒടുക്കല്‍, പൊതുജന പരാതി പരിഹാര സംവിധാനം, ദുരന്തബാധിതര്‍ക്കുള്ള അടിയന്തര സഹായ വിതരണം, പ്രകൃതി ദുരന്ത സാധ്യതാ മേഖലകളുടെ മാപ്പിങ് എന്നിവയെല്ലാമടങ്ങുന്ന സമഗ്ര റവന്യൂ പോര്‍ട്ടലിനാണ് കഴിഞ്ഞ സര്‍ക്കാര്‍ തുടക്കംകുറിച്ചത്.
നിരവധി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ വിവിധ വശങ്ങള്‍ പഠിച്ചശേഷമാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ മൊബൈല്‍ ആപ്പിലേക്കു മാറ്റാന്‍ തീരുമാനിച്ചത്. ഭൂനികുതി ആപ്പ് യാഥാര്‍ഥ്യമായതോടെ ഭൂമിസംബന്ധമായ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുവേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കുന്നതും കരം ഒടുക്കുന്നതുമൊക്കെ ലോകത്തിന്റെ ഏതു കോണിലിരുന്നും സാധ്യമാകും. പ്രവാസികള്‍ക്കും ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുംപൊതുജനങ്ങള്‍ക്ക് അനായാസം ഉപയോഗിക്കാന്‍ കഴിയുംവിധമാണ് മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുള്ളത്. റവന്യൂ വകുപ്പില്‍നിന്നുള്ള മറ്റു സേവനങ്ങളും മൊബൈല്‍ ആപ്പില്‍ ഉള്‍ക്കൊള്ളിക്കാന്‍ തുരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ ഫീല്‍ഡ് മെഷര്‍മെന്റ് സ്‌ക്വെച്ച് സര്‍വെ മാപ്പ് ഓണ്‍ലൈനിലേക്കു മാറിക്കഴിഞ്ഞു. ഭൂ ഉടമകള്‍ക്കു വിവിധ ആവശ്യങ്ങള്‍ക്കു സ്‌കെച്ചും പ്ലാനും ലഭിക്കുന്നതിന് ഇനി ഓഫിസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. ഭൂ ഉടമയുടെ തണ്ടപ്പേര്‍ അക്കൗണ്ട് പകര്‍പ്പിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് നേരത്തേ ഓണ്‍ലൈനാക്കിയിരുന്നു. ഇതും മൊബൈല്‍ ആപ്പിലേക്കു മാറ്റും.പ്രാദേശിക വികസന ലക്ഷ്യങ്ങള്‍ക്കായി ഡിജിറ്റല്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുകയെന്നാണു സ്മാര്‍ട്ട് വില്ലേജ് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ആദ്യ ഘട്ടമായാണു സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളുടേയും അടിസ്ഥാന വിവരങ്ങള്‍, ഭൂമി വിവരങ്ങള്‍, ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് എന്നിവയെല്ലാം ഉള്‍പ്പെടുത്തി വില്ലേജ് ഓഫിസുകള്‍ക്ക് വെബ്സൈറ്റ് രൂപീകരിച്ചിട്ടുള്ളത്. പ്രാദേശികമായ വിവരങ്ങള്‍ പെട്ടെന്നു കണ്ടെത്തുന്നതിനു സര്‍ട്ടിഫൈ ചെയ്ത ഭൂരേഖകള്‍ പൊതുജനങ്ങള്‍ക്കു കാണുന്നതിനുമുള്ള സംവിധാനം വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കു വിവിധ നികുതികള്‍ തടസമില്ലാതെ ഒടുക്കാന്‍ കഴിയുംവിധമാണു റവന്യൂ ഇ-പോര്‍ട്ടല്‍ സജ്ജീകരിച്ചി്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.