Sunday, April 28, 2024
keralaNews

സഞ്ജിത്തിന്റെ കൊലപാതക കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം തമിഴ്‌നാട്ടിലേക്ക് കടത്തി.

പാലക്കാട്: പാലക്കാട്ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം തമിഴ്‌നാട്ടിലേക്ക് കടത്തി. പൊള്ളാച്ചിയിലേക്കാണ് വാഹനം കടത്തിയത്. മൂന്ന് ദിവസം മുന്‍പാണ് കാര്‍ പൊള്ളാച്ചിയിലെത്തിച്ചത്. കൊല്ലങ്കോട്- മുതലമട വഴിയാണ് പൊള്ളാച്ചിയിലെത്തിച്ചത്. വാഹനം പൊളിച്ചു. പൊളിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തതായാണ് സൂചന. വാഹനത്തിന്റെ നമ്പര്‍ വ്യാജമാണ്. കൊല്ലങ്കോടിനടുത്താണ് നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളായ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി ഇന്നലെ രാത്രിയോടെ പിടിയിലായിരുന്നു. തിരിച്ചറിയല്‍ പരേഡ് അടക്കം നടത്താനുള്ളതിനാല്‍ പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. കേസില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള നാല് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് ഉണ്ടാവാനാണ് സാധ്യത.

അതേസമയം സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ആദ്യം അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. തെളിവെടുപ്പിനുശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിരുന്നു. കൃത്യം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്ന വ്യക്തിയാണ് ഇയാള്‍.