Monday, April 29, 2024
keralaNews

സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവന ദാതാവായി കെ – ഫോണും

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് ഐ എസ് പി ലൈസന്‍സ് കിട്ടി. കേന്ദ്ര ടെലിക്കോം മന്ത്രാലയമാണ് ലൈസന്‍സ് അനുവദിച്ചത്. ഇതോടെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായി കെ ഫോണിന് പ്രവര്‍ത്തിക്കാനാവും. സൗജന്യമായും കുറഞ്ഞ നിരക്കിലും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന പ്രഖ്യാപിത നയവുമായാണ് സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.                                                                                        സാങ്കേതിക സഹായം മാത്രം നല്‍കുന്ന സംവിധാനമെന്നായിരുന്നു കെ ഫോണിന്റെ കാര്യത്തിലെ ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റി. ഇന്റര്‍നെറ്റ് ഡാറ്റാ പ്രൊവൈഡര്‍ ലൈസന്‍സിന് കൂടി കെ ഫോണ്‍ അപേക്ഷ നല്‍കി. ഡാറ്റാ നല്‍കുന്നതിന് ബി എസ് എന്‍ എല്ലിന്റെയും എന്‍ഡ് ടു എന്‍ഡ് കണക്ഷന് കേരളാ വിഷന്റേയും ടെന്റര്‍ സ്വീകരിച്ച് മുന്നോട്ട് പോകാനാണ് കെ ഫോണിന്റെ തീരുമാനമെന്ന് കെ ഫോണ്‍ അധികൃതര്‍ സ്ഥിരീകരിക്കുന്നു.

സര്‍ക്കാര്‍ മേഖലയില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന വിപുലമായ സംവിധാനമാണ് കെ ഫോണ്‍. ഇതിന്റെ സാമ്പത്തിക വശവും നടത്തിപ്പ് രീതിയും പഠിക്കാന്‍ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ലാഭകരമായി പദ്ധതി നടപ്പാക്കുന്നതെങ്ങനെ എന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി പരിശോധിക്കുന്നത്.                                                      ഇന്റര്‌നെറ്റ് സര്‍വ്വീസ് പ്രൊവൈഡറായി കൂടി കെ ഫോണ്‍ മാറുമ്പോള്‍ എന്തെല്ലാം മുന്നൊരുക്കങ്ങള്‍ വേണം എന്നതിനെ കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചത്. ഡാറ്റാ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ സാമ്പത്തിക ലാഭം ഉറപ്പാക്കുന്നത് എങ്ങനെ , എന്തെല്ലാം സൗകര്യങ്ങള്‍ അധികമായി ഒരുക്കേണ്ടതുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി വിലയിരുത്തുകയാണ് ലക്ഷ്യം. ഒരോ മണ്ഡലത്തിലും അര്‍ഹരായ ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്തി പരമാവധി അഞ്ഞൂറ് പേര്‍ക്ക് വരെ സൗജന്യ കണക്ഷന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.