Sunday, May 5, 2024
keralaNewspolitics

ശബരിമല യുവതി പ്രവേശനം; പിണറായി ശ്രമിച്ചത് വലിയ വിശ്വാസത്തെ ഞങ്ങള്‍ തകര്‍ത്തുവെന്ന് അവകാശപ്പെടാന്‍: പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം: ലോകം മുഴുവന്‍ അറിയപ്പെടുന്ന വലിയ വിശ്വാസത്തെ ഞങ്ങള്‍ തകര്‍ത്തു എന്ന് അവകാശപ്പെടാനായിരുന്നു ശബരിമലയില്‍ യുവതികളെ കയറ്റിയതിലൂടെ പിണറായി വിജയന്‍ ലക്ഷ്യമിട്ടതെന്ന് പിസി ജോര്‍ജ്ജ്.

തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പന്‍ ഒരു യാഥാര്‍ത്ഥ്യമാണെന്നും നിഷേധിക്കാനാകില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

ഹൈന്ദവന്‍ ആരാണെന്ന് സ്വയം ആലോചിക്കാന്‍ സമയം കഴിഞ്ഞു. പളളി ഭരിക്കുന്നത് ക്രിസ്ത്യാനിയും മോസ്‌ക് ഭരിക്കുന്നത് മുസ്ലീങ്ങളുമാണ്. പക്ഷെ ക്ഷേത്രങ്ങളില്‍ ആരാധനയ്ക്ക് എത്തുന്നത് മുഴുവന്‍ ഹൈന്ദവരും അത് ഭരിക്കുന്നത് സര്‍ക്കാരുമാണ്.

ഈ പരിപാടി നിര്‍ത്തണം. ഹൈന്ദവര്‍ ആരാധനയ്ക്കെത്തുന്ന ക്ഷേത്രങ്ങള്‍ മുഴുവന്‍ ഹൈന്ദവരുടെ ഭരണത്തില്‍ കൊണ്ടുവരാനുളള ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും ഹിന്ദു സംഘടനകള്‍ ഇത് ഏറ്റെടുക്കണമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും നിയമസഭയിലും തന്റെ ഈ അഭിപ്രായം പങ്കുവെച്ചിട്ടുണ്ടെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. അല്ലെങ്കില്‍ ഒരു രൂപ പോലും ക്ഷേത്രങ്ങളില്‍ നേര്‍ച്ചയിടാന്‍ പാടില്ലെന്നും അപ്പോള്‍ തന്നെ തിരിച്ചു തരുമെന്നും പി.സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് കടമെടുക്കാനുളള സ്ഥാപനമായി ഹൈന്ദവ ക്ഷേത്രങ്ങള്‍ മാറി. ദേവസ്വം ബോര്‍ഡ് ഇതിനാണ്. മഹാരാജാവിന്റേതായിരുന്നു ക്ഷേത്രങ്ങള്‍ മുഴുവന്‍.

രാജഭരണം മാറി ജനാധിപത്യ സംവിധാനമായപ്പോള്‍ അതിന് പകരം വന്ന ഗവണ്‍മെന്റിന്റെ കൈകളിലേക്ക് ക്ഷേത്രങ്ങള്‍ പോയത് ന്യായമല്ല. ഹൈന്ദവ സംഘടനകള്‍ ഇതിനിറങ്ങിയാല്‍ താന്‍ പിന്നില്‍ നില്‍ക്കാന്‍ തയ്യാറാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.