Friday, May 3, 2024
keralaNews

വ്യാജ പി.എസ്.സി നിയമന ഉത്തരവുമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍

കൊല്ലം: വ്യാജ പി.എസ്.സി നിയമന ഉത്തരവുമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവതി കൊല്ലത്ത് പിടിയില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശിനി രാഖിയാണ് പിടിയിലായത്.  പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടെന്ന രേഖകള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. പി.എസ്.സി ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ച ഒറിജിനലിനെ വെല്ലുന്ന വ്യാജരേഖകളുമായിയാണ് യുവതി സര്‍ക്കാര്‍ ജോലിക്കായി എത്തിയത്. പിന്നീട് നടന്നത് സിനിമ കഥയെ വെല്ലുന്ന സീനുകള്‍. റവന്യൂ വകുപ്പില്‍ എല്‍.ഡി ക്ലാര്‍ക്കായി നിയമനം ലഭിച്ചെന്ന ഉത്തരവുമായി രാഖി ആദ്യം എത്തിയത് കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍. റവന്യൂ വകുപ്പില്‍ ജോലി നേടുന്നവരുടെ നിയമന ഉത്തരവില്‍ ഒപ്പിടുന്നത് ജില്ലാ കളക്ടറാണ്. എന്നാല്‍ റവന്യൂ ഓഫീസര്‍ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ ഒപ്പായിരുന്നു രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത്. ഉത്തരവില്‍ സംശയം തോന്നിയ കരുനാഗപ്പള്ളി തഹസീല്‍ദാര്‍ ജില്ലാ പി.എസ്.സി ഓഫീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. യുവതി കൊല്ലം ജില്ല പി.എസ്.സി ഓഫീസില്‍ എത്തിയതോടെയാണ് കുടുങ്ങിയത്.  പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ്, പി.എസ്.സിയുടെ അഡൈ്വസ് മെമ്മോ, റവന്യൂവകുപ്പിലെ നിയമന ഉത്തരവ് എന്നീ രേഖകള്‍ പരിശോധിച്ച പി.എസ്.സി ഉദ്യോഗസ്ഥര്‍ക്കും സംശയമായി. ഇവര്‍ രാഖിയേയും കൂടെയെത്തിയ ബന്ധുക്കളേയും തടഞ്ഞുവെച്ചു. പൊലീസ് പി.എസ്.സി ഓഫീസില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചില്ല. പിന്നീട് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയായാണ് കള്ളക്കളിയുടെ ചുരുള്‍ അഴിയുന്നത്.എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയില്‍ 22ാം റാങ്ക് ലഭിച്ചെന്ന റാങ്ക് ലിസ്റ്റ് രാഖി വ്യാജമായി നിര്‍മ്മിച്ചു. ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് അഡൈ്വസ് മെമോ വ്യാജമായി നിര്‍മിച്ച് സ്വന്തം വിലാസത്തിലേക്ക് അയച്ചു. ഇന്ന് ജോലിക്ക് കയറണമെന്ന് കാട്ടിയുള്ള വ്യാജനിയമന ഉത്തരവും സ്വന്തം വിലാസത്തിലേക്ക് അയച്ചു. മൊബൈല്‍ ഫോണിന്റെ സഹായത്തോടെ എല്ലാ രേഖകളും വ്യാജമായി നിര്‍മിച്ചതാണെന്ന് പ്രതി സമ്മതിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പി.എസ്.സി ഉദ്യോഗസ്ഥര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.