Sunday, April 28, 2024
keralaNewsUncategorized

വ്യാജ അപകട കേസുണ്ടാക്കി ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ശ്രമം: ക്രൈം ബ്രാഞ്ച് 26 പേരെ കേസില്‍ പ്രതിചേര്‍ത്തു

തിരുവനന്തപുരം: വ്യാജ അപകട കേസുണ്ടാക്കി രേഖകള്‍ ചമച്ച് വാഹന ഇന്‍ഷുറന്‍സ് തട്ടിയെടുത്ത കേസില്‍ ക്രൈം ബ്രാഞ്ച് അഞ്ചുകേസുകളിലാണ് 26 പേരെ കേസില്‍ പ്രതി ചേര്‍ത്തു.

അഞ്ച് പൊലീസുകാരും ഒരു അഭിഭാഷകനും ഉള്‍പ്പടെയാണ് 26 പ്രതികളാണുള്ള്.
വിദേശത്തും തമിഴ്‌നാട്ടിലും നടന്ന അപകടങ്ങള്‍ പോലും തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നുവെന്ന് എഫ്‌ഐആറുണ്ടാക്കി കോടികള്‍ തട്ടാന്‍ ശ്രമം നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. വാഹനാപകട ഇന്‍ഷുറന്‍സിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് വന്‍ തട്ടിപ്പാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പൊലീസും അഭിഭാഷകരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡോകടര്‍മാരും ചേര്‍ന്ന്
വന്‍ കൊള്ളക്കാണ് ശ്രമം നടത്തിയത് .
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു വാഹന അപകട എഫ്‌ഐആറില്‍ പ്രതി ഓട്ടോ ഡ്രൈവറായ സുരേഷ് കുമാറാണ്. മ്യൂസിയം ഭാഗത്ത് നിന്നും നന്ദന്‍കോട് ഭാഗത്തേക്ക് അമിത വേഗത്തില്‍ സുരേഷ് ഓടിച്ച വാഹനമിടിച്ച് തമിഴ്‌നാട് സ്വദേശി രാജനെന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് എഫ്‌ഐആര്‍. 2018 ആഗസ്റ്റ് 29ന് നടന്നതായി പറയുന്ന സംഭവത്തിന് കേസെടുത്ത് 2019 ജനുവരി ഏഴിനാണ്.

അതേമാസം പത്തിന് ഓട്ടോയുടെ വലതു വശത്ത് അപകടമുണ്ടായതില്‍ വാഹനത്തിന് തകരാറുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടും നല്‍കി. തിരുവനന്തപുരം എംഎസിടി കോടതിയില്‍ 12 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജന്‍ കേസ് നല്‍കി. അപകടം നടന്ന് നാലു മാസത്തിനുശേഷം കേസെടുത്തതും വാഹനത്തിന്റെ കേടുപാടുകള്‍ നാലുമാസമായി പരിഹരിക്കാത്തതുമാണ് ക്രൈംബ്രാഞ്ചിന്റെ സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മ്യൂസിയം ഭാഗത്ത് രാജനുണ്ടായ അപകടം വ്യാജമാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

തിരുവനന്തപുരത്തെ എഫ്‌ഐആറില്‍ പറയുന്ന ദിവസം രാജന് ശരിക്കും അപകടം സംഭവിച്ചിരുന്നു. എന്നാല്‍ അത് തമിഴ്‌നാട്ടില്‍ വെച്ചായിരുന്നു നടന്നത്. 2018 ആഗസ്റ്റ് 18 ന് രാജന് അപകടം ഉണ്ടാകുന്നത് തമിഴ്‌നാട് പാലൂരില്‍ വെച്ചാണ്. രാജന്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. രാജന്റെ കൈവശമുണ്ടായിരുന്ന മദ്യകുപ്പി പൊട്ടി ശരീരത്തില്‍ തറച്ചു ഗുരുതരമായി പരിക്കേറ്റെന്നാണ് എഫ്‌ഐആര്‍.

തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ നിന്ന് രാജനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇത് മറച്ചുവച്ച് ഇടനിലക്കാരും അഭിഭാഷകരും പൊലീസുമെല്ലാം ഒത്തുകളിച്ച് തിരുവനന്തപുരത്ത് കള്ളക്കേസുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. അതായത് ആശുപത്രിയിലുണ്ടായിരുന്ന രാജനെ ഇന്‍ഷുറസ് തുക തട്ടിച്ചെടുക്കുന്ന ലോബി സ്വാധീനിക്കുകയായിരുന്നു. രാജന്റെ പേരില്‍ മാത്രമല്ല തട്ടിപ്പ്. വിദേശത്ത് വെച്ച് പരിക്കേറ്റ സംഭവം കേരളത്തിലാണെന്ന വ്യാജരേഖയുണ്ടാക്കിയും ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമം ഉണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.