Saturday, May 4, 2024
keralaNews

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ അറസ്റ്റില്‍ കിരണിന്റെ മാതാപിതാക്കളേയും ചോദ്യം ചെയ്യും

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡനകുറ്റങ്ങള്‍ ചുമത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. കിരണിന്റെ മാതാപിതാക്കളേയും പോലീസ് ചോദ്യം ചെയ്യും. ഒളിവിലായിരുന്ന കിരണ്‍ ശൂരനാട് പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രിയോടെയെത്തി കീഴടങ്ങിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ കൊല്ലം റൂറല്‍ എസ്പിയോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തുമെന്നാണ് സൂചന. കിരണിന്റെ ബന്ധുക്കളേയും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്യം. വിസ്മയയുടെ മരണം കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്. വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് പോലീസിന് ലഭിക്കും. വിശദമായ അന്വേഷണത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്നാണ് പോലീസ് നിലപാട്. വിസ്മയയുടെ നിലമേലിലെ വീട്ടില്‍ വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ഇന്ന് സന്ദര്‍ശിക്കും.

തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് നിലമേല്‍ സ്വദേശിനിയായ വിസ്മയ (24) പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും മര്‍ദനമുണ്ടായി. ഈ മര്‍ദനത്തിലുണ്ടായ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. അതിനു പിന്നാലെ പുലര്‍ച്ചെ അഞ്ചു മണിയോടെ വിസ്മയ മരിച്ചെന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മെയിലാണ് വിസ്മയയും കിരണും വിവാഹം കഴിക്കുന്നത്. സ്ത്രീധനമായി 100 പവന്‍ സ്വര്‍ണവും, ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും വിസ്മയയ്ക്ക് സ്ത്രീധനമായി നല്‍കിയിരുന്നു. ഇതിനൊപ്പം നല്‍കിയ കാറിന്റെ മൂല്യം കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു പീഡനം. അതേസമയം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണിന് ഉന്നത സ്വാധീനമുണ്ടെന്ന വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചു. സബ് ഇന്‍സ്‌പെക്ടറെ വരെ കൈയേറ്റം ചെയ്തിട്ടും കിരണ്‍ കേസ് ഒത്തുതീര്‍പ്പാക്കിയതാണെന്നും അവര്‍ പറഞ്ഞു.