Monday, April 29, 2024
indiaNewspolitics

‘രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍’; ചരിത്രമായി ദ്രൗപദി മുര്‍മുവിന് അഭിനന്ദനം

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ അന്തിമ ഫല പ്രഖ്യാപനത്തിന് മുന്‍പേ പരാജയം അംഗീകരിച്ച് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു യശ്വന്ത് സിന്‍ഹ സ്വയം പരാജയം അംഗീകരിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിച്ച ദ്രൗപദി മുര്‍മുവിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു യശ്വന്ത് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്.

മൂന്നാംവട്ട വോട്ടെണ്ണലിന്റെ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ മുര്‍മുവിന് ലഭിച്ച വോട്ടിന്റെ മൂല്യം കേവല ഭൂരിപക്ഷം പിന്നിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യശ്വന്ത് സിന്‍ഹ അഭിനന്ദനങ്ങള്‍ അറിയിച്ചത്. മുര്‍മുവിന് ലഭിച്ച വോട്ട് മൂല്യത്തിന്റെ നേര്‍പകുതിയില്‍ താഴെ വോട്ട് മൂല്യമാണ് യശ്വന്ത് സിന്‍ഹയ്ക്കുള്ളത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിച്ച ദ്രൗപദി മുര്‍മുവിന് അഭിനന്ദനങ്ങള്‍. ഭയമോ പക്ഷപാതമോയില്ലാതെ ഭരണഘടനയുടെ കാവല്‍ക്കാരിയായി മുര്‍മു പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുര്‍മുവിന് ആശംസകള്‍ നേരുന്നവരുടെ കൂട്ടത്തില്‍ താനും പങ്കുചേരുകയാണെന്നും യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു. 5,43,216 വോട്ട് മൂല്യമാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ മുര്‍മുവിന്റെ വോട്ട് മൂല്യം 5,77,777 ആയി ഉയര്‍ന്നു. ഇതുവരെ 2161 വോട്ടുകളാണ് മുര്‍മുവിന് ലഭിച്ചത്. 2,61,062 ആണ് യശ്വന്ത് സിന്‍ഹയുടെ വോട്ട് മൂല്യം.

ഒഡീഷയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോള്‍ ജയിക്കാന്‍ വേണ്ട മിനിമം വോട്ടുകള്‍ ദ്രൗപദി മുര്‍മു നേടി. തമിഴ്‌നാട് അടക്കം ചില സംസ്ഥാനങ്ങളില്‍ കൂടി വോട്ടുകള്‍ ഇനി എണ്ണാന്‍ ബാക്കിയുണ്ടെങ്കിലും മികച്ച ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന ദ്രൗപദി മുര്‍മു ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ വിജയം ഉറപ്പായതിന് പിന്നാലെ ദ്രൗപദി മുര്‍മുവിനെ നേരില്‍ കണ്ട് അനുമോദനം അര്‍പ്പിച്ചു.

ആകെ 4025 എംഎല്‍എമാര്‍ക്കും 771 എംപിമാര്‍ക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുന്‍പേ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ വിജയം എന്‍ഡിഎ ഉറപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളില്‍ വോട്ടുചോര്‍ച്ച ഉണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലമാണ് ഒടുവില്‍ പുറത്തു വരുന്നതും.

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ആധികാരിക ജയത്തോടെ 2024-ലെ പൊതുതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ബിജെപിക്കാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മുന്‍പേ പ്രഖ്യാപിച്ചിട്ടും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപിയേയും മോദിയേയും എതിര്‍ത്തു നിന്ന പാര്‍ട്ടികളുടെ വരെ വോട്ട് നേടാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മോദിയുടേയും അമിത് ഷായുടേയും രാഷ്ട്രീയ തന്ത്രങ്ങളെല്ലാം നൂറു ശതമാനം വിജയം കാണുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.