Friday, May 10, 2024
keralaNews

മാനന്തവാടി ജനവാസ മേഖലയില്‍ കാട്ടാന

വയനാട്: വയനാട് മാനന്തവാടിയില്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാന. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത്. കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ആന നഗരത്തിലെ കോടതി വളപ്പിലേക്ക് കടന്നു. സ്‌കൂളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. സ്‌കൂളില്‍ എത്തിയ കുട്ടികളെ സുരക്ഷിതമായി മാറ്റണമെന്നും വീട്ടില്‍ നിന്നു ഇറങ്ങാത്തവര്‍ പുറപ്പെടരുതെന്നും നിര്‍ദേശമുണ്ട്. മാനന്തവാടി നഗരത്തിന് സമീപമാണ് ആന എത്തിയത്. നാഗര്‍ഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് വിവരം. മാനന്തവാടി നഗരത്തില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ് പയോട്.

പായോട് നിന്ന് മാനന്തവാടി ഗവ. കോളേജിലേക്ക് 700 മീറ്റര്‍ ദൂരമാണുള്ളത്. അതേസമയം, ആന മാനന്തവാടി നഗരത്തിലേക്ക് നീങ്ങുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപത്തേക്കാണ് നീങ്ങുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

തിരുവനന്തപുരം: മാനന്തവാടി നഗരത്തിലിറങ്ങിയ ആനയെ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണ്. അതിനാൽ മയക്കുവെടി വെക്കൽ സാധ്യമല്ല. മയക്ക് വെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി തുടങ്ങിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം. കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.