Thursday, May 2, 2024
keralaNews

തൃശ്ശൂരില്‍ യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

തൃശ്ശൂര്‍: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ ബോട്ടില്‍ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പ്രതികള്‍ക്കെതിരെ കുറ്റമുണ്ട്.

കൂട്ട ബലാത്സംഗത്തിനും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെന്‍ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.

ഒരു വര്‍ഷമായി പീഡനം തുടരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇവര്‍ കുറേക്കാലമായി കേരളത്തിന് പുറത്തായിരുന്നു. ഈ അടുത്താണ് ഇവര്‍ കേരളത്തിലേക്ക് തിരികെ വന്ന് താമസം തുടങ്ങിയത്. യുവതി ഭര്‍ത്താവിന്റെ ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യം ഭര്‍ത്താവ് അറിഞ്ഞതോടെയാണ് പീഡനം തുടങ്ങുന്നത്. തുടക്കത്തില്‍ മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍ യുവതിയും യുവാവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഭര്‍ത്താവിന്റെ കൈയ്യില്‍ കിട്ടിയതോടെ പീഡനത്തിന്റെ സ്വഭാവം മാറി. പീഡനത്തെ തുടര്‍ന്ന് ഗുരുതര പരിക്കേല്‍ക്കുകയും യുവതി ചികിത്സ തേടുകയും ചെയ്തതോടെയാണ് ഭര്‍ത്താവ് പൊലീസ് പിടിയിലായത്. ഗാര്‍ഹിക പീഡനത്തിനും കേസ് ചുമത്തിയിട്ടുണ്ട്. ഇവരെ തെളിവെടുപ്പിന് കൊണ്ടുപോയി. ഇന്ന് തന്നെ കുന്നംകുളം കോടതിയില്‍ ഹാജരാക്കി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും. യുവതി ഇപ്പോള്‍ അപകട നില തരണം ചെയ്‌തെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.