Monday, April 29, 2024
indiaNewsObituaryworld

യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ഖര്‍ഖീവ്: യുക്രൈനിലെ ഖര്‍ഖീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശിയും ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ നവീന്‍ ജ്ഞാനഗൗഡര്‍ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഖര്‍ഖീവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോള്‍ ആണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തില്‍ ഗവര്‍ണര്‍ ഹൌസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീന്റെ മാതാപിതാക്കള്‍ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യന്‍ വിദേശകാര്യവക്താവ് ട്വിറ്ററില്‍ കുറിച്ചു. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഖര്‍ഖീവ് നഗരത്തില്‍ തുടക്കം മുതല്‍ റഷ്യ കടുത്ത ആക്രമണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ഷെല്ലാക്രമണത്തിന് അല്‍പം ശമനം വന്നതോടെ വിദ്യാര്‍ത്ഥികള്‍ പലരും പുറത്തിറങ്ങുകയും ഭക്ഷണവും വെള്ളവും മറ്റും ശേഖരിക്കുകയും ചെയ്തിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ ഖാര്‍ഖീവില്‍ നിന്നും ട്രെയിന്‍ പിടിച്ച് പടിഞ്ഞാറന്‍ നഗരമായ ലീവിവിലേക്ക് മാറ്റാനും ആലോചിച്ചിരുന്നു. ആറ് ദിവസമായി ഖര്‍ഖീവിലെ ഷെല്‍ട്ടറുകളില്‍ അഭയംപ്രാപിച്ച ഇന്ത്യന്‍ വിദ്യാത്ഥികള്‍ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിട്ടതോടെ ഇന്നും ഇന്നലെയുമായി പുറത്തേക്ക് ഇറങ്ങിയത് എന്നാണ് സൂചന. ഇക്കാര്യത്തില്‍ വ്യക്തത വരാനുണ്ട്.

കീവ്,ഖാര്‍ഖീവ്, സുമി നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അവിടെ തന്നെ തുടരാന്‍ ആണ് നേരത്തെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ സൈന്യത്തിന്റെ വന്‍പട കീവിലേക്ക് തിരിച്ചെന്ന വാര്‍ത്ത വന്നതോടെ കീവിലെ വിദ്യാര്‍ത്ഥികളോട് എത്രയും പെട്ടെന്ന് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് നീങ്ങാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഖര്‍ഖീവിലുള്ളവരോട് അവിടെ തുടരാന്‍ തന്നെയാണ് നിര്‍ദേശിച്ചിത്. ഖര്‍വീവ് നഗരം റഷ്യയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ റഷ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.