Sunday, April 28, 2024
keralaNews

മാനസയെ രാഹില്‍ പ്രണയാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തിയിരുന്നു

ഡെന്റല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്തിരുന്ന മാനസയുടെ കൊലപാതകത്തിനു കാരണം പ്രണയ നൈരാശ്യമെന്നു സൂചന. മാനസയെ മുന്‍പും രാഹില്‍ പ്രണയാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ശല്യപ്പെടുത്തല്‍ രൂക്ഷമായതോടെ പൊലീസില്‍ പരാതി നല്‍കുകയും പ്രശ്‌നം കണ്ണൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കിയതുമാണ്.ശല്യപ്പെടുത്തുകയില്ലെന്ന് രാഹില്‍ ഉറപ്പു നല്‍കിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു തന്നെയാണ് രാഹില്‍ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രാഹിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്.


രാഹിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്. മാനസ രണ്ടു മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇവ രണ്ടും പൊലീസ് പരിശോധിക്കും. ഇതിലേക്കു വന്ന കോളുകളും രാഹിലിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങളും പരിശോധിച്ചാല്‍ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകും.ഇരുവരും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നെന്നും സൂചനകളുണ്ട്. എന്നാല്‍ ഇവര്‍ പരസ്പരം പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തതായിരുന്നെന്നും സഹപാഠികളായിരുന്ന ചിലര്‍ പറയുന്നു. മാനസയെ രാഹുല്‍ ക്ലോസ് റേഞ്ചില്‍ വെടിവയ്ക്കുകയായിരുന്നു. ചെവിപ്പുറകില്‍ വെടിയേറ്റ മാനസ ഉടന്‍ തന്നെ നിലത്തു വീണു. രാഹിലും സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നു.