Sunday, May 5, 2024
keralaNews

ടിവി ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് അമ്മ മകള്‍ കൊല്ലപ്പെട്ടതായി അറിയുന്നത്.

ടിവി ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് പുതിയതെരു രാമഗുരു സ്‌കൂളിലെ അധ്യാപികയായ എന്‍.സബിത മകള്‍ കൊല്ലപ്പെട്ടതായി അറിയുന്നത്. ആദ്യം സഹോദരനെയാണു വിളിക്കുന്നത്. വാര്‍ത്ത കണ്ടോ എന്നു ചോദിച്ച് ഒരു അലറിക്കരച്ചിലായിരുന്നു. പിന്നീട് സഹഅധ്യാപകരെ വിളിച്ചെങ്കിലും ഒന്നും പറയാനാകാതെ കരയുക മാത്രം ചെയ്തു. തിരിച്ചു വിളിച്ചപ്പോള്‍ ടിവിയില്‍ വാര്‍ത്ത വന്നെന്നും എന്റെ മോളെന്നും പറഞ്ഞൊപ്പിച്ചു. സഹഅധ്യാപകരെല്ലാം അര മണിക്കൂറിനുള്ളില്‍ നാറാത്തെ വീട്ടിലെത്തി.മകളുടെ മരണവിവരം അറിയാതെ തളാപ്പില്‍ ട്രാഫിക് ജോലിയിലായിരുന്നു അച്ഛന്‍ മാധവന്‍. അഞ്ചരയോടെ പൊലീസ് ഉദ്യോഗസ്ഥര്‍ മാധവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. വ്യാഴാഴ്ച രാത്രി മാനസ അമ്മയോടും അച്ഛനോടും അനുജനോടും ഏറെനേരം വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. നാളെ വൈകിട്ടു വിളിക്കാമെന്നു പറഞ്ഞാണ് ഫോണ്‍ വച്ചത്.പഠനത്തിലും മറ്റു കാര്യങ്ങളിലുമെല്ലാം മാനസ മുന്‍പന്തിയിലായിരുന്നു. അവധിക്കു വീട്ടിലെത്തിയാല്‍ അച്ഛനെയും അമ്മയെയും അനുജനെയും കൂട്ടിയുള്ള യാത്രകളായിരുന്നു ഇഷ്ടം. മാനസ വരുമ്പോള്‍ വീട്ടില്‍ ഉത്സവ പ്രതീതിയായിരുന്നെന്ന് ബന്ധുക്കളും അയല്‍വാസികളും പറയുന്നു. മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയയിലാണു പഠിച്ചത്.