Sunday, April 28, 2024
keralaNews

മതപരമായ വേഷം സ്റ്റുഡന്റ് പൊലീസ് കേഡറ്റില്‍ വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മതപരമായ വേഷം കേരളാ പൊലീസിന്റെ കീഴിലുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും, മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമില്‍ അനുവദിക്കില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി.മുഴുനീളക്കൈയുള്ള ഉടുപ്പും – ഹിജാബും അനുവദിക്കണമെന്ന് കാട്ടി കുറ്റ്യാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ചുള്ള മറുപടിയിലാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങള്‍ ഉപയോഗിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ അറിയിച്ചത്. നിരവധി മുസ്ലിം വിദ്യാര്‍ത്ഥികള്‍ എസ്പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.

കാക്കി പാന്റ്, കാക്കി ഷര്‍ട്ട്, കറുത്ത ഷൂ, കാക്കി സോക്‌സ്, നീല നിറത്തിലുള്ള ബെറെറ്റ് തൊപ്പി എന്നിങ്ങനെയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നിലവിലെ യൂണിഫോം. മാത്രമല്ല, പദ്ധതി നടപ്പാക്കിത്തുടങ്ങിയത് മുതല്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളാണ് എസ്പിസിയിലുള്ളത്. അവിടെ ഇത് വരെ മതപരമായ ചിഹ്നങ്ങള്‍ അനുവദിച്ചിട്ടില്ല. നിലവില്‍ എസ്പിസിയില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയതല്‍ 50 ശതമാനം പേരും പെണ്‍കുട്ടികളാണ്. ഇതില്‍ മതം വേര്‍തിരിച്ച് എത്ര പെണ്‍കുട്ടികളുണ്ട് എന്ന് ആഭ്യന്തരവകുപ്പ് കണക്കാക്കിയിട്ടില്ല. എങ്കിലും ഏതാണ്ട് 12 ശതമാനമെങ്കിലും പെണ്‍കുട്ടികള്‍ മുസ്ലിം സമുദായത്തില്‍ നിന്നായിരുന്നു എന്നാണ് കണക്കുകൂട്ടല്‍. ഇതുവരെ അതിലൊരാള്‍ പോലും മതപരമായ ചിഹ്നങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടില്ല – ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.

കുട്ടികളില്‍ അച്ചടക്കം, നിയമബോധം, പൗരത്വബോധം, എന്നിവ വളര്‍ത്താനായി രൂപീകരിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ എന്തിനേക്കാള്‍ പ്രാധാന്യം രാജ്യത്തിനാണെന്നും, ഇത് കേരളാ പൊലീസിന്റെ ഒരു ഉപവിഭാഗമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു. കേരളാ പൊലീസില്‍ മതഭേദമന്യേ എല്ലാ ഉദ്യോഗസ്ഥരും ഒരേ യൂണിഫോമാണ് ധരിക്കുന്നത്. അവിടെ മതപരമായ ഒരു ചിഹ്നങ്ങളും അനുവദനീയമല്ല. അതേ സംവിധാനം തന്നെയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റും പിന്തുടരുന്നത്. എന്‍സിസി, സ്‌കൗട്ട് കേഡറ്റ് സംവിധാനത്തിലും സമാനമായ രീതിയില്‍ ഒരേ യൂണിഫോമാണുള്ളത്. മതപരമായ ചിഹ്നങ്ങള്‍ അനുവദിക്കാറില്ല. സ്റ്റുഡന്റ് പൊലീസ് കേഡറ്റില്‍ അംഗത്വമെടുക്കാന്‍ മുസ്ലിം സമുദായത്തില്‍ നിന്ന്  ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അതിനുള്ള അവസരമില്ലാതെ വരികയാണെന്ന് പെണ്‍കുട്ടി ഹര്‍ജിയില്‍ വാദിച്ചിരുന്നു. എന്നാല്‍  എസ് പി സി  ഒരു നിര്‍ബന്ധിത സേവനം അല്ലെന്നും തീര്‍ത്തും വൊളന്ററിയായി മാത്രം കുട്ടികള്‍ക്ക് സ്വീകരിക്കാവുന്ന സര്‍വീസാണെന്നും ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ 19 (2) വകുപ്പ് പ്രകാരം കൃത്യമായ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്കിടയില്‍ മത, ജാതി, വംശ, ലിംഗ ഭേദമന്യേ ഒരുമയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ്. അതുകൊണ്ട് തന്നെ ഹര്‍ജിക്കാരിയുടെ ഈ ആവശ്യം അനുവദിക്കാനാകില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നു.