Sunday, May 12, 2024
keralaNews

തെരുവുവിളക്കുകള്‍ എല്‍.ഇ.ഡിയിലേക്ക് മാറ്റുന്ന ‘നിലാവ്’ പദ്ധതി ഉദ്ഘാടനം ചെയ്തു

വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംസ്‌കാരത്തെ വിപുലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവാദങ്ങള്‍ക്കല്ല, വികസനങ്ങള്‍ക്കാണ് കേരളത്തെ വളര്‍ത്താനാകുക എന്ന സന്ദേശം സര്‍ക്കാര്‍ നല്‍കിവരുമ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ തങ്ങളുടേതായ കടമ നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തെരുവുവിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡിയിലേക്ക് മാറ്റുന്ന ‘നിലാവ്’ പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് പരമ്പരാഗത തെരുവ് വിളക്കുകള്‍ മാറ്റി ഇനി മുതല്‍ എല്‍.ഇ.ഡി ആകുകയാണ്. ഊര്‍ജ്ജ സംരക്ഷണവും പരിസ്ഥിതി ആഘാത ലഘൂകരണവും ലക്ഷ്യമിട്ടാണ് ദീര്‍ഘവീക്ഷണമുള്ള ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വിതരണത്തിലെ ഊര്‍ജ്ജനഷ്ടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബില്‍ ഇനത്തില്‍ നല്‍കിവരുന്ന അധികച്ചെലവും ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് ‘നിലാവ്’ എന്ന പദ്ധതി. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയുടെ ഭാഗമായാണ് ഇത് യാഥാര്‍ഥ്യമാക്കുന്നത്. കേരളത്തിലാകെ ഏതാണ്ട് 16.24 ലക്ഷം തെരുവ് വിളക്കുകളാണ് ഉള്ളത്.