Friday, May 3, 2024
keralaNews

മകളുമായി പുഴയില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി.

കൊച്ചി :ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് മകളുമായി പുഴയില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് മകള്‍ക്കായി തിരച്ചില്‍ തുടരുന്നു. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ലൈജു (36) ആണ് മകള്‍ ആര്യനന്ദയുമായി (6) പുഴയില്‍ ചാടിത്. ലൈജുവിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.പുതുവാശ്ശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. അത്താണി അസീസി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആര്യ. സാധാരണയായി സ്‌കൂള്‍ ബസിലാണ് ആര്യയെ സ്‌കൂളിലേക്ക് അയയ്ക്കുന്നത്. ഇന്നു രാവിലെ അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞ് ലൈജു മകളെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോയി. ശേഷം മകളുമായി പുഴയില്‍ ചാടുകയായിരുന്നു.ലൈജുവിന്റെ ഭാര്യ സവിത അഞ്ച് വര്‍ഷത്തോളമായി ദുബായില്‍ ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയാണ്. മകന്റെ ജന്മദിനം ആഘോഷിക്കാന്‍ അടുത്ത മാസം നാട്ടില്‍ വരുമെന്ന് സവിത അറിയിച്ചിരുന്നെങ്കിലും രോഗബാധിതയായ അമ്മ അവശനിലയിലായതിനാല്‍ ഇന്നു ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായത്. മൂത്ത മകന്‍ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.