Friday, May 3, 2024
keralaNews

ഇടുക്കിയില്‍ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയില്‍

ഇടുക്കി കമ്പമ്മേട്ടില്‍ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയില്‍. കോയമ്ബത്തൂര്‍ സ്വദേശി ചുരുളി, ചിന്നമന്നൂര്‍ സ്വദേശി മഹാരാജന്‍, കുമളി സ്വദേശി സെബാസ്റ്റ്യന്‍, കമ്ബം സ്വദേശി മണിയപ്പന്‍, വീരപാണ്ടി സ്വദേശി പാണ്ടി, ഉത്തമപാളയം സ്വദേശി സുബ്ബയന്‍ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കള്ളനോട്ട് സംഘത്തെ കുറിച്ച് ജില്ലാ നാര്‍ക്കോട്ടിക് പൊലീസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കള്ളനോട്ട് സംഘത്തിന്റെ ഇടനിലക്കാരനുമായി പൊലീസ് ആവശ്യക്കാരന്‍ എന്ന നിലയില്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് തിരികെ നല്‍കാമെന്നായിരുന്നു മാഫിയ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ കമ്പേമ്മട്ടിലേയ്ക്ക് വിളിച്ചു വരുത്തി. ഇവര്‍ക്ക് കൈമാറുന്നതിനായി ഒന്നര ലക്ഷം രൂപയും പൊലീസ് കരുതിയിരുന്നു.

എന്നാല്‍ കമ്പമ്മേട്ടില്‍ എത്തിയ സംഘം പൊലിസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. വില്‍പ്പനക്ക് എത്തിച്ച പൂക്കള്‍ക്കിടയിലാണ് പണം സൂക്ഷിച്ചിരിക്കുന്നതെന്നാണ് അറിയിച്ചതെങ്കിലും ഇവിടെ നിന്നും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ രഹസ്യ അറിയില്‍ നിന്ന് ഒരു ലക്ഷം രൂപയും ഇവര്‍ക്കൊപ്പം എത്തിയ രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന ബൈകില്‍ നിന്നും രണ്ട് ലക്ഷം രൂപയും കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.