Friday, May 10, 2024
keralaNews

മകളുടെ മുന്നില്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍.

തിരുവനന്തപുരം: മകളുടെ മുന്നില്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ആമച്ചല്‍ സ്വദേശി സ്വദേശി പ്രേമനെ മകള്‍ക്ക് മുന്നിലിട്ട് വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.വിദ്യാര്‍ത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം എന്നാണ് പരാതി.സംഭവം വാര്‍ത്തയായതോടെ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വച്ചയാളെ പൊലീസിന് കൈമാറാന്‍ ശ്രമിക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത് എന്നാണ് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ വിശദീകരണം. പുറത്തു വന്ന മൊബൈല്‍ ദൃശ്യങ്ങളില്‍ പെണ്‍കുട്ടികളുടെ മുന്നില്‍ വച്ച് മര്‍ദ്ദിക്കല്ലേ എന്ന് ഒരാള്‍ കെഎസ്ആര്‍ടിസി ജീവനക്കാരോട് പറയുന്നതും കേള്‍ക്കാം.

ആമച്ചല്‍ സ്വദേശിയായ പ്രേമന്‍ വിദ്യാര്‍ത്ഥിനിയായ മകളുടെ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആര്‍ടിസിയുടെ കാട്ടാക്കടയ ഡിപ്പോയില്‍ എത്തിയത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാല്‍ മാത്രമേ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കി നല്‍കൂ എന്ന് ജീവനക്കാര്‍ ഓഫീസില്‍ നിന്നും പ്രേമനോട് പറഞ്ഞു. ഒരു മാസം മുന്‍പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷന്‍ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാന്‍ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമന്‍ പറഞ്ഞു. എന്നാല്‍ അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാര്‍ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമന്‍ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാക്കുകയും കാര്യങ്ങള്‍ കൈയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.

പ്രേമന്റെ കോളറില്‍ പിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇയാളെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദ്ദനത്തില്‍ ക്ഷതമേറ്റ പ്രേമന്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. പ്രേമന്റെ പരാതിയില്‍ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരന്‍ കൂടിയാണ് പ്രേമന്‍.പുറത്തു വന്ന ദൃശ്യങ്ങളില്‍ കണ്ട സംഭവം ഒരു രീതിയിലും അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും ഒറ്റപ്പെട്ട സംഭവമാണെങ്കിലും കര്‍ശനമായി തന്നെ വിഷയത്തില്‍ ഇടപെടുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് പൊതുസമൂഹത്തില്‍ തന്നെ അവമതിപ്പുണ്ടാക്കാന്‍ ഇതു കാരണമാകുമെന്നും ഓഫീസിലെത്തിയ ഒരാളെ മര്‍ദ്ദിക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഇന്നു തന്നെ വന്നു കാണാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.