Friday, May 3, 2024
keralaNews

 യുവ അഭിഭാഷക ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ കൊടും പീഡനത്തിനിരയായിരുന്നുവെന്ന് വെളിപ്പെടുത്തി സഹോദരന്‍.

കൊല്ലത്ത് ജീവനൊടുക്കിയ യുവ അഭിഭാഷക ഭര്‍ത്താവിന്റെ കൊടും പീഡനത്തിനിരയായിരുന്നുവെന്ന് വെളിപ്പെടുത്തി സഹോദരന്‍. പണത്തോട് അത്യാര്‍ത്തി മൂത്ത മനുഷ്യനായിരുന്നു ഐശ്വര്യയുടെ ഭര്‍ത്താവ് കണ്ണന്‍നായര്‍. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട തന്നെയും അയാള്‍ മര്‍ദിച്ചെന്ന് ഐശ്വര്യയുടെ സഹോദരന്‍ അതുല്‍ പറയുന്നു.റേഷന്‍കടയില്‍ സാധനം വാങ്ങാനുള്ള സഞ്ചി കീറിയതിന്, മീന്‍ വരഞ്ഞത് ശരിയാകാഞ്ഞതിന്, നനഞ്ഞ തുണി കട്ടിലില്‍ കിടന്നതിന്, ബന്ധുവീട്ടില്‍നിന്ന് മരച്ചീനി വാങ്ങിക്കഴിച്ചതിന് വരെ െഎശ്വര്യയെ കണ്ണന്‍ ഉപദ്രവിച്ചെന്ന് അതുല്‍ പറയുന്നു. െഎശ്വര്യ ജോലിക്ക് പോകുന്നത് കണ്ണന്‍ എതിര്‍ത്തിരുന്നതായി െഐശ്വര്യയുടെ അമ്മ ഷീലയും പറഞ്ഞു.

കടയ്ക്കല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഐശ്വര്യ ഉണ്ണിത്താനെ (26) ഈ മാസം 15നാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പും ആത്മഹത്യാ കുറിപ്പും പരിശോധിച്ച ശേഷമാണ് ഭര്‍ത്താവ് കണ്ണന്‍ നായരെ (28) ചടയമംഗലം പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.അനുഭവിച്ച മാനസിക വ്യഥകളെ ഡയറിയില്‍ എഴുതി വച്ചാണ് ഐശ്വര്യ ജീവനൊടുക്കിയത്. ‘എന്റെ മരണം കൊണ്ട് എങ്കിലും സ്‌നേഹത്തിന്റെ വില അയാള്‍ മനസ്സിലാക്കണം. മരണത്തിന് ഉത്തരവാദി കണ്ണന്‍ ആണ്. എന്നെ അത്രയ്ക്ക് അയാള്‍ ദ്രോഹിച്ചിരുന്നു. മാനസികമായി അത്ര എന്നെ ഉപദ്രവിച്ചു. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശപ്പെട്ടവന്‍… ആരോടും അയാള്‍ക്ക് സ്‌നേഹമില്ല. സ്വന്തം സന്തോഷം മാത്രം. അയാള്‍ എന്റെ സന്തോഷം, സമാധാനം, ജീവിതം, മനഃസമാധാനം എല്ലാം നശിപ്പിച്ചു’ എന്നും ഡയറിക്കുറിപ്പില്‍ ഐശ്വര്യ എഴുതിയിരുന്നു.