Friday, May 3, 2024
indiaNewspolitics

ബന്ധം സമ്മതിച്ചു: ഇ മെയില്‍ വിവരങ്ങള്‍ കൈമാറി ഉപഹാരങ്ങള്‍ കൈപ്പറ്റി

ദില്ലി: ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പാര്‍ലമെന്റ് ഇ മെയില്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ലോഗിന്‍, പാസ് വേഡ് വിവരങ്ങള്‍ കൈമാറിയത് ചോദ്യങ്ങള്‍ തയ്യാറാക്കാനാണെന്നും എന്നാല്‍ ലക്ഷ്യം പണമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക ഇ മെയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു നിയമവും നിലവിലില്ല. ഒരു എംപി യും ചോദ്യങ്ങള്‍ സ്വയം തയ്യാറാക്കുന്നതല്ലെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി. ഹിരാനന്ദാനിയില്‍നിന്ന് ഉപഹാരങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും മഹുവ സമ്മതിച്ചു. ലിപ്സ്റ്റിക്കും മെയ്ക്കപ്പ് സാധനങ്ങളും, സ്‌കാര്‍ഫും ദര്‍ശന്‍ നന്ദാനി സമ്മാനിച്ചിട്ടുണ്ട്. തന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപണികള്‍ക്ക് ദര്‍ശന്റെ സഹായം തേടിയിരുന്നുവെന്നും മഹുവ പറഞ്ഞു. രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ചു പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ ഹിരനന്ദാനിയില്‍ നിന്നും മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണവുമായി രംഗത്തെത്തിയത്. പിന്നീട്, പാര്‍ലമെന്റിലെ മഹുവയുടെ ഔദ്യോഗിക ഇമെയില്‍ വിലാസത്തിന്റെ പാസ്വേഡ് തനിക്കു നല്‍കിയെന്നും ചോദ്യങ്ങള്‍ക്കു പകരമായി ആഡംബര വസ്തുക്കള്‍ സമ്മാനമായി നല്‍കിയെന്നുമായിരുന്നു ഹീരാനന്ദാനി വെളിപ്പെടുത്തി. പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസിനെ കുറ്റപ്പെടുത്തി മഹുവ രംഗത്തെത്തി. പിന്നാലെ, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരായ വെളിപ്പെടുത്തല്‍ ആരുടെയും സമ്മര്‍ദ്ദം കാരണമല്ലെന്ന് വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനി പറഞ്ഞു. എല്ലാ തെളിവുകളും സിബിഐക്കും എത്തിക്‌സ് കമ്മിറ്റിക്കും നല്‍കും. മഹുവയുടെ അക്കൗണ്ട് ഉപയോഗിച്ചത് തെറ്റാണെന്നും ഹീരനന്ദാനി പറഞ്ഞു. ഹീരാനന്ദാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീഷണിപ്പെടുത്തിയെന്ന് മഹുവ മൊയിത്ര ആരോപിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മഹുവയുടെ ആരോപണം ഹിരാനന്ദാനി നിഷേധിച്ചത്. സത്യവാങ്മൂലത്തില്‍ സ്വമേധയാ ഒപ്പിട്ടതാണ്. ഭയം കാരണമോ ആരെയെങ്കിലും പ്രീതിപ്പെടുത്താനോ വേണ്ടിയല്ല അത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.