Thursday, May 9, 2024
EntertainmentindiaNews

പ്രതിശ്രുത വരന്റെ പെരുമാറ്റം ;വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു: ഒടുവില്‍ ആത്മഹത്യ…

ജനപ്രിയ സീരിയല്‍ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മര്‍ദമെന്നു പൊലീസ്.അമ്മ വിജയയുടെയും പ്രതിശ്രുത വരന്‍ ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മര്‍ദത്തിനു കാരണമായി. സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.ഇത് അറിയിച്ചപ്പോള്‍ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. പ്രതിശ്രുത വരനും അമ്മയും നല്‍കിയ മാനസിക സമ്മര്‍ദമാണു ജീവനൊടുക്കാന്‍ ചിത്രയെ പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ നിഗമനം. തുടര്‍ച്ചയായ മൂന്നാം ദിനവും ഹേംനാഥിനെയും ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നു അസിസ്റ്റന്റ് കമ്മിഷണര്‍ ദീപ സത്യന്‍ ഹേംനാഥിനെ നേരിട്ടു ചോദ്യം ചെയ്തു.

ചിത്ര മരിക്കുന്നതിനു മുന്‍പ് അവസാനമായി വിളിച്ചത് അമ്മ വിജയയെയാണെന്നു ഫോണ്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായിരുന്നു. ഹേംനാഥ് ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയതായി സഹപ്രവര്‍ത്തകരെ ചോദ്യം ചെയ്തപ്പോഴാണു വിവരം ലഭിച്ചത്. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കിയെന്നാണു പൊലീസിന്റെ നിഗമനം.

ചിത്രയുടെ മൊബൈല്‍ ഫോണില്‍ നിന്നു സംഭാഷണങ്ങള്‍, ചിത്രങ്ങള്‍, വാട്‌സാപ് സന്ദേശങ്ങള്‍ എന്നിവ വീണ്ടെടുത്തു പരിശോധിക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അതിനിടെ, ഹേംനാഥിന്റെ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നലെയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ചിത്രീകരണം കഴിഞ്ഞെത്തിയ ശേഷം കുളിക്കാനായി പോയ ചിത്ര തന്നോടു പുറത്തു കാത്തിരിക്കാന്‍ പറഞ്ഞുവെന്നായിരുന്നു ഹേംനാഥ് നേരത്തെ മൊഴി നല്‍കിയിരുന്നത്.എന്നാല്‍, കാറില്‍ മറന്നുവച്ച വസ്തു എടുത്തുകൊണ്ടുവരാന്‍ ചിത്ര ആവശ്യപ്പെട്ടതു കൊണ്ടാണു പുറത്തുപോയതെന്നു പിന്നീട് പറഞ്ഞു. ചിത്രയുടെ മരണത്തിനു കാരണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു.