Saturday, April 27, 2024
keralaNewspolitics

ഞാന്‍ മോദിയുടെ പടയാളി:സംഘിയോ ചാണകസംഘിയോ എന്തും വിളിക്കാം, സുരേഷ് ഗോപി…

ലോകം മുഴുവന്‍ ആരാധിക്കുന്ന നരേന്ദ്രമോദിയുെട പടയാളിയും ശിഷ്യനുമാണ് താനെന്ന് സുരേഷ് ഗോപി എംപി. താന്‍ ബിജെപി പ്രവര്‍ത്തകനാണ് എന്ന് അഭിമാനത്തോടെ പറയുന്നു. അതിന്റെ പേരില്‍ തന്നെ സംഘിയെന്നോ ചാണകസംഘിയെന്നോ എന്തു വേണമെങ്കിലും വിളിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമനടനെന്നും കെട്ടിത്തൂക്കിയ എംപിയെന്നും പറഞ്ഞ് തന്നെ ബഹിഷ്‌കരിക്കുകയാണ് കേരളത്തിലെ ഇടതുവലതു മുന്നണികള്‍. കോഴിക്കോട് പേരാമ്പ്ര പഞ്ചായത്തിലെ ഒരു പട്ടികജാതി കോളിനിയിലേക്ക് ഒരു റോഡ് പണിയാന്‍ താന്‍ ഫണ്ട് അനുവദിച്ചിട്ടും.പദ്ധതി നടപ്പാക്കാതിരിക്കാന്‍ കളക്ടര്‍ മുതല്‍ സകല
ഉദ്യോഗസ്ഥരും കഷ്ടപ്പെടുകയാണ്.ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്നും ആ തറയ്ക്ക് നല്ല ഉറപ്പുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

വൃത്തികെട്ട ജന്മങ്ങള്‍ വൃത്തികെട്ട ഭരണത്തിന് വേണ്ടി വിളംബരം എന്ന പേരില്‍ നടത്തുന്ന ജല്‍പ്പനങ്ങളാണ് ഇതെല്ലാം എന്നും സുരേഷ് ഗോപി പറഞ്ഞു.ഭരിച്ചു തെളിയിക്കാന്‍ തങ്ങള്‍ക്ക് ആയിരം പഞ്ചായത്തുകള്‍ തരൂ എന്നും സുരേഷ് ഗോപി പറഞ്ഞു.കഴിഞ്ഞദിവസം കണ്ണൂരില്‍ സംസാരിക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സുരേഷ് ഗോപി ഉന്നയിച്ചത്. വൃത്തികെട്ട ഭരണമാണ് കേരളത്തിലേതെന്നും സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.