Friday, May 10, 2024
keralaNews

പ്രണയക്കുരുക്കില്‍ ജീവന്‍ ഒടുക്കി ആദിവാസി പെണ്‍കുട്ടി

തിരുവനന്തപുരം; പ്രണയക്കുരുക്കില്‍ കുടുങ്ങി ജീവന്‍ ഹോമിച്ച് ആദിവാസി പെണ്‍കുട്ടി. പാലോട് ജീവനൊടുക്കിയ പതിനേഴുകാരിയെ വശീകരിച്ചത് ലഹരി നല്‍കിയെന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തി. ആദിവാസിക്കോളനിയില്‍ നിന്ന് ഒരു പോലീസുകാരിയെന്ന സ്വപ്നത്തോടെയായിരുന്നു ഈ അമ്മ മകളെ വളര്‍ത്തിയത്. എന്നാല്‍ ഡിഗ്രി ക്‌ളാസിന് ചേരുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജീവനൊടുക്കിയ മകളെ കാണാനായിരുന്നു വിധി. കോളനിക്ക് പുറത്തുള്ള യുവാവ് പ്രണയിച്ച് ചതിച്ചതിന്റെ വിഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ലൈംഗിക ചൂഷണത്തിന് ഇരയായെന്നും ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നെന്നമുള്ള ഞെട്ടിക്കുന്ന കണ്ടെത്തലുമുണ്ട്. ഇങ്ങിനെ മരണത്തിലേക്ക് തള്ളിയിടപ്പെട്ട കുട്ടികള്‍ ഇവിടെ ഒതുങ്ങുന്നില്ല. പെരിങ്ങമല,വിതുര പഞ്ചായത്തുകളിലാണ് ആത്മഹത്യകള്‍ ഏറെയും. ഏഴ് കേസിലും പ്രതികള്‍ കോളനികള്‍ക്ക് പുറത്തുനിന്നുള്ളവരാണ്. ഇവര്‍ അറസ്റ്റിലായെങ്കിലും ഇവരുടെ ലഹരിബന്ധത്തിലേക്കോ സഹായികളിലേക്കോ അന്വേഷണം നീങ്ങിയിട്ടില്ല.