Sunday, May 5, 2024
keralaNewspolitics

പോപ്പുലര്‍ഫ്രണ്ട് റാലിയ്ക്കിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ കുട്ടി എറണാകുളം സ്വദേശി

ആലപ്പുഴ: പോപ്പുലര്‍ഫ്രണ്ട് റാലിയ്ക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്.

കുട്ടി എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണെന്നാണ് പോലീസ് അറിയിക്കുന്നത്. കുട്ടിയെ അന്വേഷിച്ച് പോലീസ് സംഘം വീട്ടിലെത്തി. എന്നാല്‍ വീട് പൂട്ടിയ നിലയിലാണെന്നാണ് വിവരം.

നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടും വിവരങ്ങള്‍ പോലീസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

എന്നാല്‍ രാത്രിയോടെയാണ് കുട്ടിയുടെ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയ്യാറായത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിടരുത് എന്നായിരുന്നു പോലീസിന് ഉന്നത തലത്തില്‍ നിന്നും ലഭിച്ചിരുന്ന നിര്‍ദ്ദേശം.

കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പോലീസ് നേരത്തെ അറിയിച്ചു. ഇതേ തുടര്‍ന്ന് കുടുംബം വീട്ടില്‍ നിന്നും മാറിയതാണോയെന്ന് സംശയമുണ്ട്. ഇവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണെന്നാണ് സൂചന.

ശനിയാഴ്ച നടന്ന റാലിയില്‍ ആണ് കുട്ടി വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം മുഴക്കിയത്. മരണാനന്തര ക്രിയകള്‍ക്കായി ഹിന്ദുക്കളോട് അവിലും മലരും, ക്രിസ്ത്യാനികളോട് കുന്തിരിക്കവും വാങ്ങിവയ്ക്കാനായിരുന്നു ഭീഷണി. ഇത് റാലിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ഏറ്റുചൊല്ലി.

ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബ് ആയിരുന്നു കുട്ടിയെ ചുമലില്‍ ഏറ്റിയിരുന്നത്. ഇയാളെയും സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.