Friday, May 3, 2024
keralaNewspolitics

പി പി ചിത്തരഞ്ജനെ തരം താഴ്ത്തി – ഷാനവാസിനെ പുറത്താക്കി

ആലപ്പുഴ: സി പിഎമ്മിലെ ഏരിയാ കമ്മിറ്റികളിലുണ്ടായ കടുത്ത വിഭാഗീയതയെ തുടര്‍ന്ന് ആലപ്പുഴ കൂട്ടനടപടി. പി പി ചിത്തരഞ്ജന്‍ എംഎല്‍എയേയും, എം സത്യപാലനേയും ജില്ല സെക്രട്ടേറിയറ്റില്‍ നിന്നും ജില്ല കമ്മറ്റിയിലേക്ക് തരംതാഴ്ത്തി . ലഹരിക്കടത്ത് കേസില്‍ ആരോപണ വിധേയനായ എ ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൂടാതെ 3 ഏരിയ കമ്മിറ്റികളും പിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കടുത്ത നടപടിയുണ്ടായത്. കഴിഞ്ഞ പാര്‍ട്ടി സമ്മേളന കാലത്ത് നാല് ഏരിയാ കമ്മറ്റികളിലുണ്ടായ വിഭാഗീയതയുടെ പേരിലാണ് നടപടിയുണ്ടായത്. മൊത്തം മുപ്പത്തിയേഴ് നേതാക്കന്‍മാര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. പി പി ചിത്തരഞ്ജന്‍, എം സത്യപാലന്‍ എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മറ്റിയിലെക്ക് തരംതാഴ്ത്തുകയായിരുന്നു. കൂടാതെ ആലപ്പുഴ, സൗത്ത്, നോര്‍ത്ത്, ഹരിപ്പാട് കമ്മറ്റികള്‍ പിരിച്ചുവിട്ടു. ആലപ്പുഴ സൗത്ത് ,നോര്‍ത്ത് എരിയാ കമ്മിറ്റികള്‍ ഒന്നാക്കി. ഇവിടെ പുതിയ ഭരണസമിതിയെ ഉണ്ടാക്കുകയും ചെയ്തു. ആലപ്പുഴയുടെ പുതിയ ഏരിയാ സെക്രട്ടറി സി വി ചന്ദ്രബാബു ആണ്. ഹരിപ്പാട് പുതിയ എരിയാ കമ്മറ്റി സെക്രട്ടറി ബാബുജാന്‍ ആണ്.        23 ഏരിക്കമ്മിറ്റി അംഗങ്ങളെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. 3 ഏരിയാ സെക്രട്ടറിമാരെ ലോക്കലിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. മുന്‍ എംഎല്‍എമാരായ സി കെ സദാശിവന്‍, ടി കെ ദേവകുമാര്‍ എന്നിവരെ താക്കീത് മാത്രമാണ് നല്‍കിയത്. പാലക്കാട് ജില്ലയിലും വിഭാഗീയതയില്‍ കടുത്ത നടപടികളാണ് സിപിഎം കൈക്കൊണ്ടിട്ടുള്ളത്. വിഭാഗീയത ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.കെ ശശിയും വി.കെ ചന്ദ്രനുമാണ് വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. വിഭാഗീയ പ്രവര്‍ത്തനം വെച്ചു പൊറുപ്പിക്കില്ലെന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ യോഗത്തില്‍ താക്കീത് നല്‍കി. വിഭാഗീയത രൂക്ഷമായ ചെര്‍പ്പുളശ്ശേരി ഏരിയ കമ്മറ്റി പുനസംഘടിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.